നവോദയ വിദ്യാലയ സമിതി/ലാബ് അറ്റൻഡന്റ് മത്സര പരീക്ഷയിൽ ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 ഉദ്യോഗാർത്ഥികളെ അറസ്റ്റ് ചെയ്തു. ഉദ്യോഗാർത്ഥികളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തു. തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്.
2024 ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ടിലെ സെക്ഷൻ 3, 4, 10, 11 എന്നിവയും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ സെക്ഷൻ 318(4), 61(2) എന്നിവയും ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഷൂസിലും മറ്റ് സ്വകാര്യ വസ്തുക്കളിലും ബ്ലൂടൂത്ത് ഉപകരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി ഡെറാഡൂൺ സീനിയർ സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് പറഞ്ഞു. അന്യായമായ മാർഗങ്ങൾ ഉപയോഗിച്ച് പരീക്ഷ എഴുതുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചായിരുന്നു അറസ്റ്റ്.
തട്ടിപ്പ് റാക്കറ്റിനെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ വിവരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും നടപടിയിലേക്ക് കടക്കുന്നതിന് മുന്നേ തട്ടിപ്പ് നടത്തിയതായും പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇവർക്കെതിരെ മൂന്ന് എഫ്ഐആർ-കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഉദ്യോഗാർഥികൾക്ക് ഈ ഉപകരണങ്ങൾ വിതരണം ചെയ്ത ശൃംഖല കണ്ടെത്താൻ പൊലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തി വരികയാണ്.