ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര സർക്കാർ.
എൽപിജി വിതരണവും വിൽപനയും കൃത്യമായി നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി.
വ്യാജ പ്രചാരണങ്ങൾ വഴി ജനങ്ങൾ പരിഭ്രാന്തരാകുന്നത് തടയുകയാണ് ലക്ഷ്യം.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാന തലത്തിൽ കർശന നിരീക്ഷണം ഉറപ്പാക്കും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക ക്ഷാമം ഉണ്ടായേക്കാം എന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം.
കരിഞ്ചന്ത തടയുന്നതിലൂടെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സിലിണ്ടറുകൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് ഇന്നലെ ചേർന്ന വെർച്വൽ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഡിജിപിമാർ നേരിട്ട് ഇടപെടണമെന്ന് നിർദ്ദേശം
സിലിണ്ടറുകളുടെ വിതരണ കേന്ദ്രങ്ങളിലും വിൽപന ശാലകളിലും തിരക്ക് കൂടുന്നത് ക്രമസമാധാന തകർച്ചയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം വിലയിരുത്തുന്നു.
ഇത് ഒഴിവാക്കാൻ ഡിജിപിമാർ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും,
ജനങ്ങളിൽ ആത്മവിശ്വാസം വളർത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും ചീഫ് സെക്രട്ടറിമാർക്കും പോലീസ് മേധാവികൾക്കും നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി
ആഭ്യന്തര ഉൽപ്പാദനം 25 ശതമാനം വർദ്ധിപ്പിച്ചു; ഗാർഹിക ഉപഭോക്താക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പ്
പാചകവാതക ലഭ്യത ഉറപ്പുവരുത്താൻ വമ്പൻ നടപടികളാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്.
ആഭ്യന്തര എൽപിജി ഉൽപ്പാദനം 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്ത് നിലവിൽ മതിയായ സ്റ്റോക്ക് ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വില നിയന്ത്രണവിധേയമായി നിലനിർത്താൻ ആവശ്യമായ എല്ലാ സാമ്പത്തിക നടപടികളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്.
അതിനാൽ വിലക്കയറ്റത്തെക്കുറിച്ചോ ക്ഷാമത്തെക്കുറിച്ചോ ഉള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.
ബുക്കിംഗ് തിരക്ക് ഒഴിവാക്കണം; രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടർ വീട്ടിലെത്തുമെന്ന് മന്ത്രാലയം
ഗാർഹിക എൽപിജി ഉപഭോക്താക്കൾ അനാവശ്യമായി സിലിണ്ടറുകൾ ബുക്ക് ചെയ്ത് കൂട്ടുന്നത് ഒഴിവാക്കണമെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അഭ്യർത്ഥിച്ചു.
നിലവിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ ശരാശരി രണ്ടര ദിവസത്തിനുള്ളിൽ അത് വിതരണം ചെയ്യുന്ന രീതി (ഡെലിവറി സൈക്കിൾ) തടസ്സമില്ലാതെ തുടരുന്നുണ്ട്.
ഈ കൃത്യത ഇനിയും നിലനിർത്താൻ സാധിക്കുമെന്നും, അതിനാൽ പരിഭ്രാന്തരായി സിലിണ്ടറുകൾ ബുക്ക് ചെയ്യരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
English Summary
The Central Government has instructed Chief Secretaries and DGPs of all states to monitor LPG distribution closely. Following reports of potential fuel shortages, Home Secretary Govind Mohan urged states to prevent hoarding and black marketing, which could lead to artificial scarcity. The Petroleum Ministry confirmed that domestic production has been boosted by 25% and assured consumers that there is no need for panic-booking as the standard 2.5-day delivery cycle will be maintained.









