ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചു.
ബിന്ദുവിന്റെ ഭർത്താവിന്റെയും മക്കളുടെയും അമ്മയുടെയും അലമുറയിട്ടുള്ള കരച്ചിൽ കണ്ടു നിന്നവർക്ക് പോലും സഹിക്കാനായില്ല.
ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്.
നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ജനങ്ങൾ ആണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ഇന്ന് 11 മണിയോടെയാകും വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തുക.
ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
രാവിലെ എട്ടരയോടെയാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡ് കെട്ടിടം ഇടിഞ്ഞുവീണത്.
കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം.
എന്നാൽ, അമ്മയെ കാണാനില്ലെന്ന് ഒരു കുട്ടി പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. തുടർന്ന് ഒരു മണിയോടെയായിരുന്നു ബിന്ദുവിന്റെ മൃതദേഹം ലഭിച്ചത്.
അതേസമയം ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം ചർച്ച ചെയ്യാൻ ഡിഎച്ച്എസ് അടിയന്തര യോഗം വിളിച്ചു.
രാവിലെ 11 മണിക്ക് ഓൺലൈൻ ആയാണ് യോഗം ചേരുക. മുതിർന്ന ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുക്കും.
ആദ്യ ശമ്പളം സ്വീകരിക്കാൻ അമ്മയില്ല
തലയോലപ്പറമ്പ്: ജോലിയിൽ നിന്ന് ലഭിച്ച ആദ്യ ശമ്പളം അമ്മക്ക് നൽകാനായി ഓടിയെത്തിയതാണ് നവനീത്.
എന്നാൽ അത് സ്വീകരിക്കേണ്ട കൈകൾ ഇപ്പോൾ നിശ്ചലമായിരിക്കുന്നു. കണ്ടു നിന്നവർക്ക് പോലും ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു അത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്.
എന്നാൽ ആദ്യ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ഇന്നലെ അമ്മക്ക് നൽകാനായി നവനീത് ആശുപത്രിയിലെത്തി. എന്നാൽ അമ്മയുടെ ചലനമറ്റ ശരീരം ആണ് അവനെ കാത്തിരുന്നത്.
അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീത് ആയിരുന്നു.
കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിച്ചിരുന്നത്.
മേസ്തിരിപ്പണിക്കാരനായ ഭർത്താവ് വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്.
ആന്ധ്രയിൽ അപ്പോളോ നഴ്സിങ് കോളജിലെ അവസാനവർഷ വിദ്യാർഥിനിയാണ് നവമി (21).
മകൾക്ക് ന്യൂറോ പ്രശ്നങ്ങളെത്തുടർന്നാണ് ഇരുവരും മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്.
‘എനിക്കൊന്നും പറയാനില്ല, വെന്തുരുകുകയാണു ഞാൻ’– മരണവിവരം അറിഞ്ഞയുടൻ മെഡിക്കൽ കോളജിൽ വച്ച് വിശ്രുതൻ പറഞ്ഞ വാക്കുകളാണിത്.
Summary: The body of Bindu, who died in the Kottayam Medical College building collapse, was brought to her residence in Thalayolaparambu. The funeral will be held at 11 AM today. After the postmortem yesterday, the body was kept at a private hospital mortuary in Muttuchira.