ചെന്നൈ: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും, അമ്മയും ഉൾപ്പെടെ നാലുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. അരിയല്ലൂർ മഹിളാ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
അരിയല്ലൂർ ഗ്രാമത്തിലെ രാജേന്ദ്രന്റെയും, ആണ്ടാളിന്റെയും മകൾ കനകവല്ലിയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. സംഭവത്തിൽ കനകവല്ലിയുടെ ഭർത്താവ് സെന്തിൽ കുമാരവേൽ, അമ്മ കലാവതി ഉൾപ്പെടെ നാലുപേർക്കാണ് ജീവപര്യന്തം.
2018-ലാണ് ഇവർ വിവാഹിതരായത്. അന്ന് 25 പവൻ സ്വർണാഭരണങ്ങളാണ് കനകവല്ലിയുടെ കുടുംബം സ്ത്രീധനമായി നൽകിയത്. പക്ഷെ വിവാഹം കഴിഞ്ഞ് നാളുകൾക്കകം തന്നെ സ്ത്രീധനത്തെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു.
നിലവിലെ സ്ത്രീധനത്തുക കൂടാതെ പത്തു പവൻ സ്വർണവും, മകന് ഇരുചക്ര വാഹനവും ആവശ്യപ്പെട്ട് ഭർതൃമാതാവായ കലാവതി യുവതിയുടെമേൽ നിരന്തരം സമ്മർദം ചെലുത്തുകയായിരുന്നു.
ഭർതൃ വീട്ടുകാർ ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കനകവല്ലിയുടെ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കനകവല്ലി ഭർതൃവീട്ടിൽ നിരന്തര പീഡനത്തിനിരയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.
ഇത്തരം പ്രശ്നങ്ങൾ നടക്കുന്നതിനിടയിൽ കനകവല്ലിയുടെ അച്ഛൻ ഹൃദയാഘാതംമൂലം മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കനകവല്ലിയുടെ ആത്മഹത്യ. സംഭവത്തെ തുടർന്ന് കനകവല്ലിയുടെ കുടുംബം നൽകിയ പരാതി അടിസ്ഥാനമാക്കി കേസെടുത്ത പോലീസ് ഭർത്താവ് സെന്തിൽ, അമ്മ കലാവതിയടക്കം നാലുപേർക്കെതിരെ കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് വിധി വന്നിരിക്കുന്നത്.