വാറങ്കൽ: പെട്ടിയിൽ പണമില്ലെങ്കില്‍ മിക്കവരും ആദ്യം ചെയ്യുന്നത് സ്വര്‍ണ പണയത്തിലൂടെ പണം കണ്ടെത്തുകയെന്നതാണ്. എന്നാല്‍ അവധി ദിവസങ്ങളിലോ മറ്റോ ഇത്തരത്തില്‍ പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ നമ്മൾ പെട്ടുപോയത് തന്നെ.
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അനായാസം പണലഭ്യത ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എ.ഐ ടെക്‌നോളജിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചാണ് ബാങ്കിന്റെ എ.ടി.എം വഴിയുള്ള സ്വര്‍ണവായ്പ.
ഭാവിയില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളും മാതൃകയാക്കിയേക്കാവുന്ന പരീക്ഷണത്തിന് തെലങ്കാനയിലാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. വാറങ്കല്‍ നഗരത്തിലെ ആദ്യ ഗോള്‍ഡ് എ.ടി.എം പ്രവര്‍ത്തിക്കുന്നത് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.
എ.ടി.എമ്മില്‍ ഒരാള്‍ സ്വര്‍ണം നിക്ഷേപിക്കുമ്പോള്‍ മുതല്‍ എ.ഐ അതിൻ്റെ പണി തുടങ്ങും. സ്വര്‍ണത്തിന്റെ പരിശുദ്ധി, ഗുണനിലവാരം, ഭാരം എന്നിവയെല്ലാം ഇത്തരത്തില്‍ എ.ഐ വഴിയാണ് നിര്‍ണയിക്കുന്നത്. നിക്ഷേപിച്ച സ്വര്‍ണത്തിന് എത്ര തുക വരെ നല്‍കാമെന്ന് സ്‌ക്രീനില്‍ തെളിയും. 10-12 മിനിറ്റ് മാത്രമാകും മൊത്തം ലോണ്‍ പ്രക്രിയയ്ക്ക് എടുക്കുന്ന സമയം.
ഈ വായ്പതുകയില്‍ തൃപ്തനാണെങ്കില്‍ ഉപയോക്താവിന് സ്വര്‍ണ പണയവുമായി മുന്നോട്ടു പോകാം. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും നല്‍കിയാല്‍ പണം ഉടന്‍ അക്കൗണ്ടിൽ എത്തും. ആദ്യ ഘട്ടത്തില്‍ 916 സ്വര്‍ണം മാത്രമേ മെഷീന്‍ തിരിച്ചറിയുകയുള്ളൂ. സ്വര്‍ണം നിക്ഷേപിക്കുന്നയാള്‍ മുഖംമറച്ചോ മറ്റേതെങ്കിലും തരത്തില്‍ ആളെ വ്യക്തമായി മനസിലാക്കാത്ത രീതിയിലോ വായ്പയ്ക്കായി ശ്രമിച്ചാലും ഇടപാട് നടത്താൻ സാധിക്കില്ല.
എ.ടി.എം രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഇടപാടിലൂടെ മുഴുവന്‍ തുകയും പണമായി നൽല്ല. ആകെ തുകയുടെ 10 ശതമാനം മാത്രമാണ് എ.ടി.എം വഴി ലഭിക്കുക. ബാക്കി തുക അക്കൗണ്ടിലേക്കാകും എത്തുക. തുടക്കത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മാത്രണ് ഈ സൗകര്യം ലഭിക്കുക. വാറങ്കലിലെ പരീക്ഷണം വിജയകരമായാല്‍ മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം.