അഹമ്മദാബാദിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് പ്രാഥമിക നിഗമനം.
അപകടം ഉണ്ടാകാൻ കാരണം എന്‍ജിന്‍ തകരാറാണ് എന്നതാണ് പ്രാഥമികാന്വേഷണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമെന്ന് എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിലെ രണ്ട് എഞ്ചിനുകളും തകരാറിലാകുമ്പോൾ മാത്രം പ്രവർത്തിക്കുന്ന അടിയന്തര ഊർജ്ജ സ്രോതസ്സായ റാറ്റ് (ram air turbine) അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പ്രവർത്തനസജ്ജമായതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത്, വിമാനത്തിന്റെ രണ്ട് എൻജിനുകളും തകരാറിലായിരിക്കാം എന്ന സാധ്യതയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.
ജി.ഇ. (General Electric) കമ്പനിയുടെ ഇരട്ട എഞ്ചിനുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വൈദ്യുത തകരാർ, ഇന്ധനത്തിലെ മായം, എഞ്ചിൻ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയെല്ലാം ചേർന്ന് എൻജിൻ തകരാറിന് കാരണമായിട്ടുണ്ടോ എന്നും എഎഐബി പരിശോധിക്കുന്നുണ്ട്
വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തിയിരുന്നു.
വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
ലാൻഡിങ് ഗിയറിന്‍റെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങളും വിലയിരുത്തി. ഇവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.