നടിയെ ആക്രമിച്ച കേസ്
കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ 1 മുതൽ 6 വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
അതിജീവിതക്ക് 5 ലക്ഷം രൂപ പിഴ തുകയിൽ നിന്ന് നൽകാനും വിധിയിൽ പറയുന്നു. ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വർഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വർഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാൽ മതി.
ജീവപര്യന്തം തടവാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 വർഷം കഠിനതടവിന് വിധിക്കുകയായിരുന്നു. ഉദ്വേഗജനകമായ ഒരു പകൽ നീണ്ട കാത്തിരിപ്പിനും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്.
ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിന്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സുരക്ഷിതമായി വയ്ക്കണം എന്നും കോടതി പറഞ്ഞു. പ്രതികളെ എല്ലാവരെയും വിയ്യൂർ ജയിലിലേക്ക് അയയ്ക്കും. ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണം. പ്രതികൾക്ക് റിമാൻഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു.
ഒന്നാം പ്രതി പൾസർ സുനി ഏഴര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതുകൊണ്ട് ബാക്കി 12.5 വർഷം കൂടി തടവ് അനുഭവിച്ചാൽ മതി.രണ്ടാം പ്രതി മാർട്ടിന് 13.5 വർഷം കൂടി തടവിൽ കഴിയേണ്ടി വരും. ബാക്കിയുള്ള നാല് പ്രതികൾക്ക് 15 വർഷം കൂടി തടവിൽ കഴിയേണ്ടി വരും.
3.30ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും വിധി പകർപ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം 4.45ഓടെയാണ് വിധി പ്രസ്താവിച്ചത്.
രണ്ടാം പ്രതി മാര്‍ട്ടിൻ വിധി പ്രസ്താവം കേട്ടതോടെ കോടതിയിൽ പൊട്ടിക്കരഞ്ഞു. ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർട്ടിൻ കോടതിയിൽ പൊട്ടിക്കരഞ്ഞത്.
കോടതി മുറിയിൽ കരച്ചിലടക്കാനാകാതെ ആറാം പ്രതി പ്രദീപും പൊട്ടിക്കരഞ്ഞു. അതിജീവിതയുടെ വിവാഹനിശ്ചയമോതിരം തിരികെ നൽകണമെന്ന് കോടതി പറഞ്ഞു.
തൊണ്ടിമുതലിന്റെ ഭാഗമായുള്ള മോതിരമാണ്. അതിജീവിതയ്ക്ക് തിരികെ നൽകേണ്ടത്. വിവാഹ മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസത്തിൽ വിഡിയോ ചിത്രീകരിച്ചത്.
പ്രതികളുടെ പ്രായം കൂടി പരിഗണിക്കണമെന്നും എല്ലാ പ്രതികളും 40 വയസിനു താഴെയുള്ളവരാണെന്നും കോടതി വിധിയിൽ പറയുന്നു. അതേസമയം അതിജീവിത കടന്നുപോയത് വലിയ ട്രോമയിൽ കൂടിയാണെന്നും കോടതി വിധിയിൽ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നത് ശക്തമായ വാദ–പ്രതിവാദങ്ങൾ. ശിക്ഷാവിധി നിർണയിക്കുന്ന ഘട്ടത്തിൽ പ്രോസിക്യൂഷൻ എല്ലാ ആറു പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്ന ആവശ്യം ഉന്നയിച്ചു.
ഒന്നാം പ്രതി ഒഴികെയുള്ളവർക്ക് മാനസാന്തരപ്പെടാനുള്ള സാധ്യത വിലയിരുത്താമോ എന്ന് കോടതി ചോദിച്ചു. എന്നാൽ, അത്തരത്തിലുള്ളവർക്ക് ആദ്യമുതൽ തന്നെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ മറുപടിയായി വ്യക്തമാക്കി.
കോടതിയിലെ വാദപ്രതിവാദങ്ങളുടെ പ്രധാന ഭാഗങ്ങൾ:
∙ പ്രോസിക്യൂഷൻ:
ആറ് പ്രതികൾക്കും ശിക്ഷാ ഇളവ് നൽകേണ്ടതില്ല. എല്ലാവരും കുറ്റകൃത്യത്തിൽ തുല്യപങ്ക് വഹിച്ചവരാണ്.
∙ കോടതി:
ബലാത്സംഗം എന്ന പ്രധാന കുറ്റം ഒന്നാം പ്രതിയാണ് ചെയ്തത്. മറ്റ് പ്രതികളുടെ പങ്ക് തടഞ്ഞുവയ്ക്കൽ, ഉപദ്രവിക്കൽ തുടങ്ങി സഹായകരമായ പങ്കുകളാണ്. അങ്ങനെ എന്നാൽ എല്ലാവർക്കും ഒരേ ശിക്ഷ തന്നെയാണോ ആവശ്യമായത്?
ചെയ്ത പ്രവൃത്തിക്ക് അനുസരിച്ച് ശിക്ഷ നൽകുന്നതാണ് ശരിയല്ലേ?
∙ പ്രോസിക്യൂഷൻ:
മറ്റ് പ്രതികൾ ഇല്ലാതിരുന്നുവെങ്കിൽ ഒന്നാം പ്രതിക്ക് കുറ്റം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സഹായിച്ചവർയും തുല്യപങ്കാളികളാണ്. അതിനാൽ കൂട്ടബലാത്സംഗ വകുപ്പു പ്രകാരം എല്ലാവർക്കും ശിക്ഷ നൽകണം.
∙ കോടതി:
ഒന്നാം പ്രതി ഒഴികെയുള്ളവർക്ക് ശിക്ഷയിൽ ഇളവ് പരിഗണിക്കാമോ? മാനസാന്തരം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
∙ പ്രോസിക്യൂഷൻ:
മാനസാന്തരപ്പെടാൻ കഴിയുന്നവരാണെങ്കിൽ ഈ കുറ്റത്തിൽ ഏർപ്പെടുമായിരുന്നില്ല.
∙ കോടതി:
പ്രതികളുടെ മുൻ ക്രിമിനൽ പശ്ചാത്തലത്തിൽ എന്തെങ്കിലും ഉണ്ട്‌വോ?
∙ പ്രോസിക്യൂഷൻ:
അതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചിട്ടുണ്ട്.
∙ കോടതി:
അതിജീവിതയുടെ വക്കീലിന് എന്തെങ്കിലും പറയാനുണ്ടോ?
(വക്കീൽ ഹാജരായിരുന്നില്ല.)
∙ പൾസർ സുനിയുടെ അഭിഭാഷകൻ:
അതിക്രൂരമായ ബലാത്സംഗം നടന്നില്ല. അതിനാൽ പരമാവധി ശിക്ഷ നൽകാൻ കഴിയില്ല.
∙ കോടതി:
അതിജീവിതയുടെ നിസ്സഹായാവസ്ഥയും പരിഗണിക്കേണ്ടതല്ലേ?
∙ പ്രോസിക്യൂഷൻ:
സുനിയുടെ അഭിഭാഷകന്റെ വാദത്തെ എതിർക്കുന്നു.
∙ കോടതി:
നിർഭയ കേസിന് പിന്നാലെ 2013 ലെ നിയമഭേദഗതിയിൽ ബലാത്സംഗത്തിന്റെ നിർവചനങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
∙ സുനിയുടെ അഭിഭാഷകൻ:
ഏതുവിധത്തിലും ജീവപര്യന്ത ശിക്ഷ നൽകാൻ പാടില്ല.
∙ മറ്റ് പ്രതികളുടെ അഭിഭാഷകർ:
ശിക്ഷയിൽ ഇളവ് നൽകണം.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഹീന കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഗൂഢാലോചന ഉറപ്പായും തെളിഞ്ഞിട്ടുണ്ടെന്നും എല്ലാ പ്രതികളും തുല്യ പങ്കാളികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതിനാൽ ആറു പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ ഓരോ പ്രതിയും ചെയ്തതിന്റെ സ്വഭാവവും പങ്കും വേറിട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. “ഒന്നാം പ്രതിയാണ് പ്രധാന കുറ്റകൃത്യം ചെയ്തത്; ബാക്കിയുള്ളവർ അദ്ദേഹത്തെ സഹായിച്ചുവെന്നാണ് കേസിന്റെ പശ്ചാത്തലം അല്ലേ?” — എന്ന് കോടതി ചോദിച്ചു.
2 മുതൽ 6 വരെ പ്രതികളുടെ സഹായം ഇല്ലായിരുന്നുവെങ്കിൽ ഒന്നാം പ്രതിക്ക് ബലാത്സംഗം നടത്താനാവുമായിരുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അതിജീവിത കടന്നുപോയത് അതിയായ മാനസിക–ശാരീരിക പ്രതിസന്ധികളിലൂടെയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഒന്നാം പ്രതിക്ക് ഒഴികെ മറ്റുള്ളവർക്ക് കേസിലെ മറ്റ് പ്രതികളായിരുന്ന പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി.ശരത്ത് എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി കോടതിയിൽ ഹാജരായപ്പോൾ പ്രതികൾ വികാരാധീനരായി പൊട്ടിക്കരഞ്ഞു.
ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ ആറു പേരാണ് മാപ്പ് അപേക്ഷയും ശിക്ഷ ഇളവും ആവശ്യപ്പെട്ടത്.
ശിക്ഷ നിർണ്ണയിക്കുന്നതിന് മുമ്പ് കോടതി പ്രതികൾക്ക് പറയാനുള്ളത് കേട്ടു.
പൾസർ സുനി “വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ, ദയചെയ്ത് ശിക്ഷ ഇളവ് നൽകണം” എന്നു കോടതിയോട് അപേക്ഷിച്ചു. പരമാവധി ശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അവസാന അഞ്ച് വർഷരമായി ജയിലിൽ കഴിയുന്നത് ചെയ്യാത്ത തെറ്റിന് വേണ്ടിയാണെന്നും താൻ നിരപരാധിയാണെന്നും രണ്ടാംപ്രതി മാർട്ടിൻ കോടതിയിൽ പറഞ്ഞു. വയോധികരായ മാതാപിതാക്കൾ വീട്ടിലുണ്ടെന്നും അവൻ വികാരാധീനനായി കരഞ്ഞുതുടർന്നു.
മൂന്നാംപ്രതി മണികണ്ഠൻ, താൻ മനസറിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ ഭാര്യക്കും രണ്ടു കുട്ടികൾക്കും താനേ ആശ്രയമെന്ന് കോടതി മുന്നിൽ വാദിച്ചു.
നാലാംപ്രതി വിജീഷ് കുറഞ്ഞ ശിക്ഷ തന്നാലേ മതിയാകൂ എന്നും താൻ തലശ്ശേരി സ്വദേശിയായതിനാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്.
അഞ്ചാംപ്രതി വടിവാള‍് സലീം “തെറ്റ് ചെയ്തിട്ടില്ല”െന്ന് ആവർത്തിച്ചപ്പോൾ തന്റെ ഭാര്യയും ഒരു വയസ്സുള്ള മകളും വീട്ടിലുണ്ടെന്ന് പറഞ്ഞു.

ആറാംപ്രതി പ്രദീപ് കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. താനും നിരപരാധിയാണെന്ന് അവൻ വാദിച്ചു.
വിജീഷിന്റെ അഭിഭാഷകൻ ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിക്ക് മാനസാന്തരത്തിനായി അവസരം പരിഗണിക്കണമെന്നും കോടതിയോടാവശ്യപ്പെട്ടു.
ക്രൂരമായ ബലാത്സംഗം നടന്നതല്ലെന്നും അതിനാൽ പരമാവധി ശിക്ഷ അനുയോജ്യമല്ലെന്നും പൾസർ സുനിയുടെ അഭിഭാഷകൻ സമർത്ഥിച്ചു.
നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികളെ വളച്ചൊടിച്ചും തെറ്റിദ്ധരിപ്പിച്ചും വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ് നൽകി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ്.
നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിലെ വിധി ഡിസംബർ 8-നാണ് പ്രഖ്യാപിച്ചത്. അന്ന് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോൾ ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.
ഇന്ന് ആറ് പ്രതികളുടെ ശിക്ഷാവിധി പറയുന്നതിനു മുമ്പായിരുന്നു ജഡ്ജിയുടെ മുന്നറിയിപ്പ്.
കോടതിയുടെ നടപടികളെ തെറ്റായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യത്തിന് കാരണമാകുമെന്നും, അത്തരം കാര്യങ്ങളിൽ കോടതി കർശനമായിരിക്കുമെന്നും ജഡ്ജി വ്യക്തമാക്കി.
“എന്നെ വ്യക്തിപരമായി വിമർശിക്കുന്ന വാർത്തയോട് എനിക്ക് പ്രശ്നമില്ല. പക്ഷേ, കോടതി നടപടികളെ വളച്ചൊടിക്കുന്ന റിപ്പോർട്ടുകൾ ഗൗരവമായി പരിശോധിക്കും,” എന്ന് ജഡ്ജി മുന്നറിയിപ്പു നൽകി.
കോടതി നടപടികളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കൽ കോടതിയലക്ഷ്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
കേസിലെ നടപടികൾ റെക്കോർഡ് ചെയ്യുകയോ പുറത്തേക്ക് കൈമാറുകയോ ചെയ്യുന്നവർക്കെതിരെയും കോടതി നടപടി ഉണ്ടാകുമെന്ന് ജഡ്ജി അറിയിച്ചു.
ലൈംഗികാതിക്രമ കേസുകളിൽ ഇരയുടെ തിരിച്ചറിയൽ പുറത്തുവിടുന്നത് വിലക്കുന്നതായി സുപ്രീംകോടതി Nipun Saxena vs Union of India കേസിൽ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ
കർശനമായി പാലിക്കേണ്ടതാണെന്നും, എന്നാൽ പലപ്പോഴും റിപ്പോർട്ടിംഗുകൾ ഈ നിയമങ്ങൾ ലംഘിക്കുന്നുവെന്നും ജഡ്ജി ഹണി എം. വർഗീസ് നിരീക്ഷിച്ചു.
English Summary
During the sentencing hearing in the actress assault case in Kochi, all six accused, including primary accused Pulsar Suni, broke down in court and appealed for leniency. Each accused pleaded innocence or requested reduced punishment, citing family hardships and long imprisonment. Defence lawyers argued that maximum punishment was unnecessary, claiming that no brutal assault had occurred.
actress-assault-case-convicts-plead-leniency
Kerala News, Kochi, Actress Assault Case, Court, Pulsar Suni, Crime News, Sentencing









