വസ്ത്രവ്യാപാരം എന്നും ലാഭം തരുന്ന ബിസിനസാണ്. ഡിസ്‌കൗണ്ട്, വിലക്കുറവ് എന്നീ രണ്ടു വാക്കുകൾ മാത്രം മതി, ആളുകൾ കമഴ്ന്നു വീഴും എന്നത് തന്നെയാണ് ഈ കച്ചവടത്തിന്റെയും മൂലതന്ത്രം. കുറഞ്ഞ വിലയ്ക്ക് നല്ല സാധനം നല്‍കിയാല്‍ ആളുകൾ തനിയെത്തും എന്ന സിമ്പിൾ തന്ത്രം പയറ്റി വിപണി കീഴടക്കിയിരിക്കുകയാണ് തങ്ങളുടെ സുഡിയോ എന്ന സംരംഭത്തിലൂടെ ടാറ്റാ ഗ്രൂപ്പ്.
2016ല്‍ ബംഗളൂരുവിലാണ് ആദ്യത്തെ സുഡിയോ ഔട്ട്‌ലെറ്റ് ആരംഭിച്ചത്. പിന്നീട് ടയര്‍ 2,3 നഗരങ്ങളിലേക്കും സ്റ്റോറുകള്‍ വ്യാപിപ്പിച്ചു. കുറഞ്ഞ വില ക്ലിക്കായതോടെ ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സ്റ്റോറുകള്‍ ടാറ്റ തുറന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 119 സ്റ്റോറുകള്‍ തുറന്നു. ഇന്ന് ഇന്ത്യയിലാകെ 545 സ്റ്റോറുകൾ ഉണ്ട്. ഓരോ മിനിറ്റിലും 90 ടി-ഷര്‍ട്ടുകളാണ് വില്‍പ്പന നടക്കുന്നതെന്ന് ട്രെന്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 95 ശതമാനത്തില്‍ അധികം പേരും വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ പ്രധാനമായും പരിഗണിക്കുന്ന ഘടകം വിലക്കുറവാണ്. ഇത് തന്നെയാണ് സുഡിയോയിലൂടെ ടാറ്റ യാഥാര്‍ത്ഥ്യമാക്കിയതും.
കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള തുണിത്തരങ്ങള്‍, അതും അമ്പരപ്പിക്കുന്ന ഫാഷന്‍ അപ്‌ഡേറ്റിലൂടെ സാധാരണക്കാരിലേക്കെത്തുമ്പോൾ ഒരുപാട് പരസ്യം ചെയ്യേണ്ടി വരുമെന്നും അതും കൂടി ചേര്‍ത്ത് സാധാരണക്കാരന്‍ നല്‍കേണ്ടിവരില്ലേയെന്നുമൊക്കെയുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ നോക്കിക്കോളൂ, സുഡിയോയുടെ ഒരൊറ്റ പരസ്യം ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും കാണാന്‍ കഴിയില്ല. പരസ്യം നല്‍കുന്നതിന് പകരം മൗത്ത് പബ്ലിസിറ്റിയാണ് കൂടുതല്‍ ഗുണകരമെന്ന സ്ട്രാറ്റജി വിജയം കടത്തിന്റെ ഗുണമാണത്. ഒരാളുടെ വാക്ക് കേട്ട് പത്ത് പേരെങ്കിലും പുതിയതായി സ്റ്റോറില്‍ എത്തുന്നുവെന്നതാണ് സത്യം.
3,298 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം ടാറ്റ ട്രെന്റ് നേടിയ വരുമാനം. വസ്ത്രവിപണിയില്‍ മാന്ദ്യം പ്രതീക്ഷിച്ച സമയത്തും ട്രെന്റ് പോസിറ്റീവായി തുടരുന്നതിന് ഒറ്റക്കാരണം സുഡിയോ ആണ്.
ട്രെന്റിന്റെ അനുബന്ധ സ്ഥാപനമായ ബുക്കര്‍ ഇന്ത്യ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫിയോറ ഹൈപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡിന്റെ കീഴിലാണ് സുഡിയോ പ്രവര്‍ത്തിക്കുന്നത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തിയിട്ടും സുഡിയോ ലാഭത്തിലാണ്. സാധാരണക്കാരും വസ്ത്രത്തിന് വേണ്ടി അധികം പണം ചിലവഴിക്കാത്തവരുമാണ് സുഡിയോയുടെ പ്രധാന കസ്റ്റമേഴ്‌സ് എന്നതാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.