തിരുവനന്തപുരം: തിരുവനന്തപുരം വെണ്ണിയൂർ വവ്വാമൂലയിൽ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് വീട് പൂട്ടി. സംഭവത്തിൽ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം.
കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് സഹായത്തോടെ യുവതിയും മക്കളും ഇന്നലെ വീട്ടിൽ പ്രവേശിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് നീതുവും മക്കളും വെണ്ണിയൂരിലെ വീട്ടിലെത്തി പൊലീസ് സഹായത്തോടെ ഗേറ്റിലെ പൂട്ട് തകർത്ത് അകത്തു കയറിയത്.
ഗേറ്റിലെ പൂട്ട് തകർത്തെങ്കിലും വീടും പൂട്ടിയിരുന്നതിനാൽ വീടിന്‍റെ പിൻവാതിൽ ലോക്കും ഇളക്കിയാണ് നീതുവിനെയും മക്കളെയും പൊലീസ് വീടിന് അകത്തേക്ക് പ്രവേശിപ്പിച്ചത്.
ഭാര്യയുടെ പരാതിയെ തുടർന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും മലപ്പുറം പൊന്നാനി നഗരസഭയിൽ കണ്ടിജന്‍റ് ജീവനക്കാരനായ അജിത് റോബിൻസണിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.
സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ ജില്ലാ കലക്ടർ അനുകുമാരിയും സബ്കലക്റ്റർ ആൽഫ്രഡും വിഷയത്തിൽ ഇടപെട്ട് അമ്മയ്ക്കും കുട്ടികൾക്കും സുരക്ഷയും ഭക്ഷണവും മരുന്നും ഉൾപ്പെടെ ലഭ്യമാക്കാൻ വിഴിഞ്ഞം പൊലീസിനെ ചുമതലപ്പെടുത്തി.
വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം നടന്നത്. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാതെ ബുദ്ധിമുട്ടിലായതോടെ നീതുവും കുട്ടികളും രാത്രിയിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് നീതുവിനും മക്കൾക്കും ഭക്ഷണം വാങ്ങി നൽകിയത്. ഭർത്താവിനെതിരെ മുമ്പ് ഗാർഹിക പീഡനത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങുകയും ചെയ്തിരുന്നു.
ഈ ഓർഡറിന്‍റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി പോയത്. ഇന്നലെ നെയ്യാറ്റിൻകര കോടതിയാണ് അകത്ത് പ്രവേശിക്കാൻ ഉത്തരവിട്ടത്.









