കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്തേക്കും. പി.പി. ദിവ്യയുടെ ഭീഷണിയും നിടുവാലൂരിലെ ടി.വി. പ്രശാന്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുമാണ് കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നവീൻ ബാബുവിന്റെ സഹോദരൻ കെ. പ്രവീൺ ബാബു പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പ്രവീൺ ബാബു ഡി.ഐ.ജി.ക്കും സിറ്റി പോലീസ് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം പത്തനംതിട്ടയിലെത്തും. ഇന്നാണ് നവീൻ ബാബുവിന്റെ സംസ്കാരച്ചടങ്ങ്. അതിനുശേഷമാകും ബന്ധുക്കളിൽനിന്ന് മൊഴി രേഖപ്പെടുത്തുക.
ഭാര്യയുടെയും സഹോദരന്റെയും വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ എ.ഡി.എമ്മിന്റെ ഓഫീസിലെ ജീവനക്കാരുടെയും ഡ്രൈവർ ഷംസുദ്ദീൻ ഉൾപ്പെടെയുള്ളരുടെ മൊഴിയും രേഖപ്പെടുത്തും. ദിവ്യ വിമർശനം ഉന്നയിച്ച യാത്രയയപ്പ് യോഗത്തിൽ സന്നിഹിതനായിരുന്ന കളക്ടറുടെയും മൊഴി എടുക്കേണ്ടിവരും. ദിവ്യയ്ക്കെതിരേ കേസെടുക്കുന്നതിന് മുന്നോടിയാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. കേസെടുക്കാൻ വൈകുന്നതിൽ ബന്ധുക്കൾ പ്രതിഷേധം അറിയിച്ചിരുന്നു.
മൊഴികളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂട്ടിച്ചേർത്ത് പ്രഥമവിവര റിപ്പോർട്ട് വിപുലീകരിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. ഇക്കാര്യം റിപ്പോർട്ടായി കോടതിയിൽ സമർപ്പിച്ചശേഷമാകും അന്വേഷണം വ്യാപിപ്പിക്കുക. ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പുലർച്ചെ നാലോടെയാണ് മരണം നടന്നതെന്നാണ് നിരീക്ഷണം. നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനകത്തെ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മരണത്തിൽ മറ്റ് സംശയമൊന്നുമില്ലെന്നും പറയുന്നുണ്ട്.
യാത്രയയപ്പ് യോഗത്തിന് ശേഷം എ.ഡി.എമ്മിനെ ഡ്രൈവർ ഷംസുദ്ദീൻ ഒദ്യോഗികവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലാക്കാൻ കൊണ്ടുപോയെങ്കിലും വഴിയിൽവെച്ച് അദ്ദേഹം ഇറങ്ങിയിരുന്നു. തിരികെ ഓട്ടോറിക്ഷയിൽ ക്വാർട്ടേഴ്സിൽ എത്തിയതായി കരുതുന്നു.
താമസസ്ഥലത്തേക്ക് എത്തിച്ച ഓട്ടോറിക്ഷയെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനിയില്ല. എ.ഡി.എം. ഇറങ്ങിയെന്ന് കരുതുന്ന സ്ഥലത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡില്ല. മാത്രമല്ല ഈ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പള്ളിക്കുന്നിലെ താമസസ്ഥലത്തിന് സമീപത്തൊന്നും സി.സി.ടി.വി. ഇല്ലാത്തതും അന്വേഷണസംഘത്തെ കുഴക്കുന്നു.
A case may be filed against Kannur District Panchayat President PP Divya