ന്യൂഡൽഹി: മാസപ്പടി കേസിൽ സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി.
നാളെതന്നെ മറുപടി നൽകാനാണ് നിർദേശം. അതേസമയം കേസിൽ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹർജിയിൽ ഡൽഹി ഹൈക്കോടതി മറ്റന്നാൾ വാദം കേൾക്കും.
സിഎംആർഎൽ ഹർജി തീർപ്പാക്കുംവരെ കേസിൽ തുടർനടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെതന്നെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു.
എന്നാൽ ഈ വാദം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ഗീരീഷ് കപ്താൽ ചോദിച്ചു.
എന്നാൽ നേരത്തെ നൽകിയ ഉറപ്പ് അന്വേഷണ എജൻസി പാലിച്ചില്ലെന്ന് സിഎംആർഎല്ലിനായി ഓൺലൈനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കോടതിയിൽ തുടർനടപടികൾ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെയും പ്രതി ചേർത്തത് ഇക്കഴിഞ്ഞ ദിവസമാണ് . വീണയെയും സിഎംആർഎൽ മേധാവി ശശിധരൻ കർത്തയെയും ബോർഡ് അംഗങ്ങളെയും വിചാരണ ചെയ്യാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ് എഫ് സി ഒക്ക് അനുമതി നൽകി.
സാമ്പത്തിക ക്രമക്കേടിന് പത്ത് വർഷം തടവ് ലഭിക്കാവുന്ന കേസുകളാണ് വീണ അടക്കമുള്ള പ്രതികൾക്ക് മേൽ എസ് എഫ് സി ഒ ചുമത്തിയിട്ടുള്ളത്.
സി എം ആറിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും വീണയും ഹെക്സ ലോജിക്കും രണ്ട് കോടി എഴുപത്ത് ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സേവനമില്ലതെ പണം കൈപറ്റിയതിനാണ് വീണക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.