തിരുവനന്തപുരം ∙ സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലെ ‘ചാർജ് സമ്മറി’ മാത്രമാണു പുറത്തുവന്നതെന്ന് റിപ്പോർട്ട്.
2.7 കോടി രൂപ സിഎംആർഎൽ, സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ എന്നിവയിൽനിന്നു വീണ കൈപ്പറ്റിയതു കമ്പനി നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ സാമ്പത്തിക വഞ്ചനയെന്നാണു എസ്എഫ്ഐഒയുടെ കണ്ടെത്തൽ.
ഇതിനപ്പുറമുള്ള വിശദാംശങ്ങൾ അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. റിപ്പോർട്ട് പൂർണരൂപത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രത്യേക കോടതിയിൽ ‘കംപ്ലെയ്ന്റ്’ ഫയൽ ചെയ്യുമ്പോൾ അന്വേഷണ റിപ്പോർട്ടും എസ്എഫ്ഐഒ സമർപ്പിക്കും.
ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ മൊഴി പ്രകാരം കേസെടുക്കാൻ നിയമതടസ്സമുണ്ടെന്നുള്ള വാദമുന്നയിച്ചാണു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ആദായനികുതി ബോർഡിന്റെ രേഖ വച്ചല്ല അന്വേഷണമെന്നതാണ് എസ്എഫ്ഐഒ നിലപാട്.
റജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു, കൊച്ചി ഓഫിസുകൾ നേരത്തേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ, ആർഒസി ഇൻസ്പെക്ടർമാരുടെ സംഘം നൽകിയ ഇടക്കാല റിപ്പോർട്ട് എന്നിവയാണ് ആധാരമാക്കിയതെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആകെ 20 പേരുടെ മൊഴിയാണ് അന്വേഷണത്തിന്റെ ഭാഗമായി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്.
പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നും കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ബെംഗളൂരു ആര്‍ഒസി നേരത്തെ വ്യക്തമാക്കിയിരുന്നു.
എക്‌സാലോജിക്കും സിഎംആര്‍എലും തമ്മിലുള്ള വിവാദ ഇടപാടുകളില്‍ കെഎസ്‌ഐഡിസി നേരിട്ടു കക്ഷിയാണെന്നും റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
സിഎംആര്‍എലില്‍ 13.4% ഓഹരിപങ്കാളിത്തമുള്ള കെഎസ്‌ഐഡിസിക്ക് തീര്‍ച്ചയായും സിഎംആര്‍എലിന്റെ ഇടപാടുകളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ആർഒസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.