തിരുവനന്തപുരം ∙ മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി തള്ളിയപ്പോൾ ‘ഉണ്ടയില്ലാ വെടി കോടതി തള്ളി’യെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
സിഎംആർഎലിൽ നിന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സേവനമില്ലാതെ പ്രതിഫലം കൈപ്പറ്റിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജി.
- Easy to carry handles and durable wheels.
- Secure locks and Padded cushioning for safe fit.
- Heavy strength and stylish finish for musical aesthetics
ഹൈക്കോടതി വിധി നൽകിയ ആശ്വാസത്തിന് ഒരാഴ്ച തികയുംമുൻപേ എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിന്റെ രൂപത്തിലെത്തിയ ബോംബ്പൊട്ടിയതു പാർട്ടി കോൺഗ്രസിന്റെ മധ്യത്തിൽ.
3 മാസം മുൻപേ തയാറായിരുന്ന റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തലുകൾ പുറത്തുവന്ന സമയം സിപിഎമ്മിന് തലവേദനയാണ്.
പാർട്ടി കോൺഗ്രസിൽ ഇളവു നേടി മേൽക്കമ്മിറ്റിയിൽ തുടരാൻ ഒരുങ്ങുന്ന പിണറായി വിജയന്റെ പ്രഭാവത്തിനു മങ്ങലേൽപിക്കുന്നതാണ് എസ്എഫ്ഐഒ റിപ്പോർട്ടിലെ പരാമർശങ്ങൾ.
‘രണ്ടു കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും വീണ ജിഎസ്ടി അടച്ചുവെന്നു’മുള്ള വാദമായിരുന്നു സിപിഎമ്മിന്റേത്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ വീണയ്ക്കും കമ്പനിക്കുമെതിരെ പരാമർശമുണ്ടായപ്പോഴായിരുന്നു സി.പിഎം ഇത്തരമൊരു നിലപാട് എടുത്തത്.
എന്നാൽ ആ ഇടപാടിൽ സാമ്പത്തിക വഞ്ചന നടന്നിട്ടുണ്ടെന്നും 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നുമുള്ള കണ്ടെത്തലാണു കേന്ദ്ര ഏജൻസിയുടേത്. ഒപ്പം വീണയെ പ്രതിചേർക്കുകയും ചെയ്തിരിക്കുന്നു.
അന്വേഷണത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎൽ നൽകിയ ഹർജി നിലവിലുണ്ട്. എന്നാൽ, അന്വേഷണമോ തുടർനടപടികളോ കോടതികളൊന്നും വിലക്കിയിട്ടില്ല.
പക്ഷെ കെഎസ്ഐഡിസിയും എക്സാലോജിക്കും എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജികൾ തള്ളിയിരുന്നു. റിപ്പോർട്ടിനു കമ്പനികാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ പ്രതികളുടെ അറസ്റ്റിലേക്കു നീങ്ങാൻ എസ്എഫ്ഐഒയ്ക്കു മുമ്പിൽ നിയമതടസങ്ങളില്ല.
എന്നാൽ, പ്രതിസ്ഥാനത്തു മുഖ്യമന്ത്രിയുടെ മകളാണെന്നതിനാൽ രാഷ്ട്രീയ അനുമതി വേണ്ടിവരും. അതിനുള്ള ശ്രമങ്ങൾ എസ്എഫ്ഐഒ തുടങ്ങി.
ഡൽഹിയും ജാർഖണ്ഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ എതിർ ചേരിയിലുള്ള മുഖ്യമന്ത്രിമാരെ വരെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾ മടിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളെല്ലാം മുന്നിലുള്ളതിനാൽ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാണു സിപിഎമ്മിന്റെ നീക്ക.
രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാട് എന്ന വാദം മാറ്റിവച്ച്, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമെന്ന വാദമാകും പാർട്ടി ഇതിനായി ഉയർത്തുക. സർക്കാരിന്റെ നാലാം വാർഷികം വിപുലമായി ആഘോഷിച്ചു തദ്ദേശ തിരഞ്ഞെടുപ്പിലേക്കു നീങ്ങാനുള്ള ഒരുക്കത്തിനിടെയാണു മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം വീണ്ടും ഉയരുന്നത്.









