പത്തനംതിട്ട: പത്തനംതിട്ടയിൽ എരുമയുടെ വാൽ മുറിച്ചു നീക്കി സാമൂഹ്യ വിരുദ്ധർ. ക്ഷീരകർഷകനായ തിരുവല്ല നിരണം സ്വദേശി പി കെ മോഹനന്റെ അഞ്ചു വയസ്സുള്ള എരുമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. മുറിച്ചു മാറ്റിയ വാൽ ഭാഗം മോഹനന്റെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഒന്നരയടിയോളം നീളം വരുന്ന മുറിച്ച വാല്‍ഭാഗം ചോരയൊഴുകിയനിലയിലാണ് കസേരയില്‍ വെച്ചിരുന്നത്. പുലര്‍ച്ചെ കറവയ്ക്കായി മോഹനന്‍ തൊഴുത്തിലെത്തുമ്പോഴാണ് സംഭവമറിയുന്നത്. രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന മുറിഞ്ഞവാലുമായി വേദനകൊണ്ട് പുളഞ്ഞാണ് അമ്മിണി നിന്നിരുന്നത്.
ഉടന്‍ തന്നെ മോഹനൻ അയല്‍വാസി പുഷ്പാകരനെ വിളിച്ചു. ഇരുവരും ചേര്‍ന്ന് വെറ്ററിനറി ഡോക്ടറെ ബന്ധപ്പെട്ടു. മുറിഞ്ഞഭാഗത്ത് മരുന്നുവെച്ചുകെട്ടിയിട്ടുണ്ട്. അമ്മിണിയെ കൂടാതെ ഒരു പശുവും മൂന്ന് പോത്തുകളും മോഹനന് വേറെയുമുണ്ട്. തൊഴുത്തിലെ മറ്റു മൃഗങ്ങളെയൊന്നും ആക്രമിച്ചിട്ടില്ല. തനിക്കും കുടുംബത്തിനും ശത്രുക്കളില്ലെന്നും മോഹനന്‍ പറയുന്നു.
സംഭവത്തിൽ എരുമയുടെ ഉടമ പി കെ മോഹനൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമൂഹവിരുദ്ധര്‍ കാണിച്ച അക്രമമാണിതെന്നും അവരെ പിടിക്കാനുള്ള അന്വേഷണത്തിലാണെന്നും പുളിക്കീഴ് പോലീസ് അറിയിച്ചു.