ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ നിർമാണത്തിലിരുന്ന ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പ്രൊജക്റ്റ് മാനേജർ, രണ്ട് എൻജിനീയർമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. നിർമാണ സ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ ഇവർ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിലാണ് നടപടി.
ഉദ്യോഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ചിട്ടില്ലെന്നും മൊബൈൽ ഫോണിലൂടെയായിരുന്നു തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാവുന്നത് വരെ ഇവരെ സസ്പെൻഡ് ചെയ്യാനാണ് നിലവിലെ തീരുമാനം. ഈ മാസം മൂന്നിനാണ് ലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്.
നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. അപകടത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ സമീപത്തെ വീടുകൾക്ക് വിള്ളൽ സംഭവിച്ചതായി പരാതി ഉയർന്നിരുന്നു. സംഭവത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രദേശവവാസികളും രംഗത്ത് വന്നിരുന്നു.
നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നിര്‍മാണം തുടരണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പ്രദേശവവാസികൾ ആവശ്യപ്പെട്ടിരുന്നു. ഇവിടെയുള്ള രണ്ട് മേൽപാതകളിൽ ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.