കൊച്ചി: സംഗീതനിശയുടെ പേരിൽ 38 ലക്ഷം രൂപ തട്ടിയെന്ന കേസിൽ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഷാൻ പറയുന്നു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആരോപണങ്ങളെന്നും ഷാനും ഭാര്യ സൈറ ഷാനും പ്രസ്‍താവനയിലൂടെ അറിയിച്ചു.
കൊച്ചിയിൽ നടന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. ഷോ ഡയറക്ടര്‍ നിജു രാജ് നല്‍കിയ പരാതിയില്‍ ഷാന്‍ റഹ്മാനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ നിജു രാജ് ജനങ്ങളേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായാണ് പ്രസ്താവനയിൽ പറയുന്നത്. കേസ് അട്ടിമറിക്കാനും ഒത്തുതീര്‍പ്പിനുമായി മെനഞ്ഞ തന്ത്രമാണ് ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍. എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും ഷാൻ പറഞ്ഞു.
ജനുവരി 15ന് കൊച്ചിയില്‍ നടന്ന പരിപാടിയുടെ സംഘാടകരായ നിജുവിന്റെ സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക നല്‍കാതെ വഞ്ചിച്ചു എന്നാണ് കേസ്.