മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇൻവിജിലേറ്റർ ഹബീബ് റഹ്മാനെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം ഡിഡിഇ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇൻവിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തൽ. വിദ്യാർത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഉത്തരവിൽ പറയുന്നു. ഇൻവിജിലേറ്റർ പരീക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വിദ്യാർത്ഥിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും ആണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂർ സ്‌കൂളിലാണ് സംഭവം. ഹുമാനിറ്റീസ് വിദ്യാർത്ഥിനി അനാമികക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാർത്ഥിനി സംസാരിച്ചതിനാണ് ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ വാങ്ങി വെച്ചത്. തുടർന്ന് പരീക്ഷാ ഹാളിൽ ഇരുന്ന് കരഞ്ഞതോടെയാണ് ഇൻവിജിലേറ്റർ ഉത്തരക്കടലാസ് തിരിച്ച് നൽകിയത്.
സംഭവത്തെ തുടർന്ന് സമയം നഷ്ടമായതോടെ വിദ്യാർത്ഥിനിക്ക് ഉത്തരങ്ങൾ മുഴുവൻ എഴുതാൻ സാധിക്കാതെ വന്നു. ഉത്തരങ്ങൾ തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.