കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ യാത്രക്കാർ ഒരു മണിക്കൂർ കുടുങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്.
റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. വന്ദേ ഭാരതിൽ പോകേണ്ടിയിരുന്ന യാത്രക്കാരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. സംഭവമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് റെയിൽവേ കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടു.
എന്നാൽ രക്ഷാപ്രവർത്തനം വൈകുമെന്ന് അറിഞ്ഞതോടെ ട്രെയിൻ സ്റ്റേഷൻ വിടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
താനൂർ കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം കോടതി മടക്കി
മലപ്പുറം: താനൂരിൽ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച കേസിൽ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്. കുറ്റപത്രത്തിലെ ചില തീയതികള്‍ രേഖപ്പെടുത്തിയതില്‍ സംഭവിച്ച പിഴവുകള്‍ മൂലമാണ് നടപടി.
നേരിയ ചില സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയതെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കോടതി നിര്‍ദേശിച്ച പിഴവുകള്‍ തിരുത്തി കുറ്റപത്രം ഉടന്‍ വീണ്ടും സമര്‍പ്പിക്കുമെന്നും സിബിഐ അഭിഭാഷകര്‍ വ്യക്തമാക്കി. താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചെന്നാണ് കേസ്.