ഒരു കാലത്ത് സംസ്ഥാനത്തെ ചാരായ ഷോപ്പിലും ബാറിലും മുറുക്കാൻ കടയിലും താരമായിരുന്നും വട്ടു സോഡ. ഗോലി സോഡ ചേർത്ത നാരങ്ങ വെള്ളം മലയാളിയുടെ ഉത്തമ ദാഹശമനി ആയിരുന്നു. ഇന്നിപ്പോൾ കേരളത്തിൽ അത്ര പോപ്പുലറല്ലെങ്കിലും വട്ടു സോഡ, ഇതാ കടൽ കടന്ന് അമേരിക്കയിലും യൂറോപ്പിലും ട്രെന്റായി മാറിയിരിക്കുകയാണ്.
വട്ടു സോഡയുടെ മാഹാത്മ്യം എം.എ യൂസഫലി അങ്ങ് അമേരിക്കയിലും എത്തിച്ചു കഴിഞ്ഞു എന്നു പറയുന്നതാവും ശരി. അവിടെ മാത്രമല്ല യുകെ, യൂറോപ്പ് , ഗൾഫ് എന്നിവിടങ്ങളിലും ഗോലി സോഡ വമ്പൻ ഹിറ്റാണ്. വിദേശ രാജ്യങ്ങളിൽ ലുലു ഹൈപ്പർ മാർക്കറ്റിലൂടെയാണ് വട്ടു സോഡ വിറ്റഴിയുന്നത്.
ഹിന്ദിക്കാര് പറയുന്ന ഗോലി സോഡയെ റീ ബ്രാൻഡ് ചെയ്ത് ഗോലി പോപ്പ് സോഡ എന്ന പേരിലാണ് ലുലുവിൽ എത്തിച്ചിരിക്കുന്നത്. ഫെയർ എക്സ്പോർട്ട് എന്ന സ്ഥാപനവും ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്നാണ് വിദേശ രാജ്യങ്ങളിൽ ബ്രാന്റ് റീ ലോഞ്ച് ചെയ്തിരിക്കുന്നത്.
പടക്കം പൊട്ടുന്ന ശബ്ദത്തോടെ സോഡ തുറക്കുന്നത് തന്നെ കാണാൻ ബഹുരസമാണ്. പുതിയതായി നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സോഡ തുറക്കാനായി പ്രത്യേക ഓപ്പണറുമുണ്ട്. ഒരു കാലത്ത് ഗ്രാമങ്ങളിലെ കുടിൽ വ്യവസായമായിരുന്ന വട്ടു സോഡ. മൾട്ടി നാഷണൽ പാനീയ കമ്പനികളായ പെപ്സിയുടേയും കൊക്കോ കോളയുടേയും വരവോടെ ഇത് ഫീൽഡ് ഔട്ടായി. രാജ്യത്തിൻ്റെ ഗ്രാമീണ ഉൽപന്നങ്ങൾ ഉന്നത നിലവാരത്തിൽ ഉല്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻ്റ് പ്രൊസസ് ഡ് ഫുഡ് പ്രോഡക്റ്റ് എക്സ്പോർട്ട് ഡവലപ്മെൻ്റ് അതോരിറ്റിയാണ് ഇന്ത്യയിൽ നിന്നും സോഡയുടെ കയറ്റുമതി പ്രോത്സാഹിപ്പിച്ചത്.
അതിലുപരി ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ചില ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ഇപ്പോഴും മാർക്കറ്റുണ്ടെന്ന് തെളിയിച്ച ഉൽപന്നമാണ് വട്ടു സോഡ എന്നറയപ്പെടുന്ന ഗോലി സോഡ. നല്ല വൃത്തിയും ഉന്നത ഗുണ നിലവാരവുമുണ്ടെങ്കിൽ ഏത് മൾട്ടി നാഷണൽ പ്രോഡക്ടിനോടും മത്സരിക്കാൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും കഴിയുമെന്ന് തെളിയിച്ച സംഭവമാണ് ഗോലിസോഡയുടെ റീ- ബ്രാൻഡിംഗ് .