തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചു കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്. ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ രണ്ട് കുഞ്ഞുങ്ങളാണ് മരിച്ചത്.
ഇന്നലെ ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നാണ് ഇന്നലെ രാവിലെയാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിലെത്തിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് കുഞ്ഞിന്റെ മരണം എന്നാണ് പൊലീസ് റിപ്പോർട്ട്.
കഴിഞ്ഞ മാസം 28 നും രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. കുട്ടിക്ക് അനാരോഗ്യം ഉണ്ടായിരുന്നെന്നും കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നെന്നുമാണ് ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞിരുന്നത്. അതേസമയം പരിശോധന നടന്നുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി പറഞ്ഞു.
അതേസമയം ശിശുക്ഷേമ സമിതിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുട്ടികളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്നും പൂർണ്ണതോതിൽ അല്ല കെട്ടിടം പൊളിക്കുന്നതെന്നും അരുൺ ഗോപി പറഞ്ഞു.