തൊടുപുഴ: ചുങ്കത്ത് മൂന്നുദിവസം മുൻപ് കാണാതായ ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബിസിനസ് പാർട്ണർമാർക്ക് ഇടയിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
മിസ്സിംഗ് കേസാണ് ആദ്യം രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളും തർക്കങ്ങളുമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്. പ്രതികൾ ഇത് സംബന്ധിച്ച കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊച്ചി ടീമിന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോൻ സമ്മതിച്ചിട്ടുണ്ട്. കേസിൽ ഇതുകൂടാതെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരുന്നു. കേസിൽ മൂന്നുപേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട നാലാമൻ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാൾക്കെതിരെയും നടപടിയുണ്ടാവും. തട്ടിക്കൊണ്ടുപോയ വണ്ടിയിൽവെച്ചുതന്നെ ബിജു കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം എന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട ബിജു ജോസഫിനും ജോമോനും ബിസിനസിൽ പങ്കാളികളായിരുന്നു. ‘ദേവമാതാ’ എന്ന എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും മൊബൈൽ മോർച്ചറിയുമാണ് ഇവർ ഒന്നിച്ച് നടത്തിയിരുന്നത്. പിന്നീട് ഇരുവരും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായി. കോടതിയിൽ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
ബിജുവിന്റെ സുഹൃത്ത് ജോമോനും രണ്ട് ക്വട്ടേഷൻ സംഘാംഗങ്ങളുമാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ജോമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗോഡൗണിലെ മാലിന്യക്കുഴിയിൽ പരിശോധന നടന്നത്. കലയന്താനിയിലുള്ള കാറ്ററിങ് സർവീസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരാൾക്ക് മാത്രം ഇറങ്ങാൻ പാകത്തിലുളളതാണ് മൃതദേഹം കണ്ടെത്തിയ മാൻഹോൾ. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീർത്ത നിലയിലാണ്.
വാഹനത്തിൽ വെച്ച് ബിജു കൊല്ലപ്പെട്ടപ്പോൾ മൃതദേഹം ഗോഡൗണിൽ എത്തിച്ചു കുഴിച്ചിടുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം മാൻഹോളിൽ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായ കാര്യമായിരുന്നു. എന്നാൽ മാൻഹോളിന്റെ മറുവശത്തെ കോൺക്രീറ്റ് പൊട്ടിച്ച് വിസ്താരം വർധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വ്യാഴാഴ്ചയാണ് ബിജു ജോസഫിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ബിജു കൊല്ലപ്പെട്ടു എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ബിജു ജോമോന് ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് പണം നൽകാനുണ്ടായിരുന്നു. ഈ പണം തിരികെ വാങ്ങിക്കുന്നതിനാണ് സുഹൃത്ത് കൊച്ചിയിൽ നിന്ന് രണ്ട് ക്വട്ടേഷൻ സംഘാംഗങ്ങളെ വിളിച്ചുവരുത്തിയതെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. അത് കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു.
ഇന്നലെ വൈകിട്ട് തൊടുപുഴ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ക്വേട്ടേഷൻ സംഘത്തെ പിടികൂടുന്നത്. കാപ്പാ കേസ് ഉൾപ്പെടെ ചുമത്തപ്പെട്ടിട്ടുള്ള ഇവർ എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണമാണ് ബിജുവിന്റെ തിരോധാന കേസിൽ ചെന്നെത്തിയത്. ജോമോനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് കൊലപാതക കേസിൽ വഴിത്തിരിവായത്.