കൊച്ചി: കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സിൽവർലൈൻ പദ്ധതിക്ക് നിരവധി പിഴവുകൾ ഉള്ളതിനാൽ കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് ശ്രീധരൻ പറഞ്ഞു.
‘ഈ പദ്ധതിയിൽ ധാരാളം സാങ്കേതിക പിഴവുകൾ ഉള്ളതിനാൽ കേന്ദ്രം അനുമതി നൽകുമെന്ന് ഞാൻ കരുതുന്നില്ല, എന്നാൽ ബദൽ സംവിധാനം മുൻപോട്ട് വെക്കാൻ തയാറാണെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു. കെ-റെയിൽ കേരളത്തിൽ വരാൻ ഒരു സാദ്ധ്യതയും കാണുന്നില്ല. പക്ഷേ, അതിന് ഞാൻ ഒരു ബദൽ പദ്ധതി കൊടുത്തിട്ടുണ്ട്.
ആ പ്രൊപ്പോസൽ കേരള സർക്കാരിന് ഇഷ്ടമായി. ഞാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇതേക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞു.
അതേസമയം, കെ- റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ.രാജൻ രംഗത്തെത്തി.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവേസ് ആൻഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഭൂമി ക്രയവിക്രയത്തിന് തത്കാലം പ്രശ്‌നമില്ലെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
റെയിൽവേ ഒരു കേന്ദ്ര വിഷയമാണെന്നും സംസ്ഥാന വിഷയമല്ലെന്നുമുള്ള, പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീധരൻ 3 വർഷം മുൻപ് കത്തെഴുതിയിരുന്നു.
’പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയതിനാലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്,’ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവ് കൂടിയായ മെട്രോമാൻ പറഞ്ഞു.
കൊങ്കൺ റെയിൽവേയുടെയും ഡൽഹി മെട്രോയുടെയും നിർമ്മാണത്തിലൂടെ ഇന്ത്യയിലെ പൊതുഗതാഗതത്തിന്റെ മുഖച്ഛായ മാറ്റിയതിന് കാരണക്കാരനായ ഇ ശ്രീധരൻ, കെ റെയ്‌ലിൽ നിരവധി മാറ്റങ്ങൾ ആവശ്യമായി വന്നേക്കാമെന്നും പറഞ്ഞിരുന്നു.









