കൊച്ചി : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ അമ്മ അറസ്റ്റിൽ. മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് പോലീസ് പെൺകുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ല.
കേസിലെ പ്രതിയായ ഇവരുടെ സുഹൃത്ത് ധനേഷ് പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മക്കെതിരെ പെൺകുട്ടികളും ക്ലാസ് ടീച്ചറും നൽകിയ മൊഴി കേസിൽ നിർണായകമായി. ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളാണ് രണ്ടു വർഷത്തോളമായി പീഡനത്തിനിരയായത്. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ ഇന്നലെ കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമം വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. രോഗ ബാധിതനായ കുട്ടികളുടെ പിതാവ് മൂന്ന് വര്ഷം മുൻപാണ് മരിച്ചത്.