കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണ് പീഡനം നടത്തിയിരുന്നതെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയത്. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
പ്രതി ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ പകർപ്പ് ലഭ്യമായ ശേഷം ഇവരുടെ അമ്മയെയും പ്രതി ചേർക്കും.
പെൺകുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടികളുടെ അമ്മ അയ്യമ്പുഴ സ്വദേശിയായ ധനേഷുമായി ബന്ധത്തിലായത്. ഇരുവരെയും രണ്ട് വർഷത്തോളം ഇയാൾ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്.
പീഡനത്തിനിരയായ പന്ത്രണ്ടുവയസ്സുകാരി പഠിക്കുന്ന സ്കൂളിലെ അധ്യാപികയുടെ മകൾക്ക് ഇക്കാര്യം സൂചിപ്പിച്ച് കത്ത് എഴുതിയിരുന്നു. ഇതുവഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെൺകുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പെൺകുട്ടികൾക്ക് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും.