മീററ്റ്: ഉത്തർപ്രദേശിൽ മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും, കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലടച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പപ്പ ആ വീപ്പയ്ക്കുള്ളിലുണ്ടെന്ന് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അഞ്ച് വയസ്സുകാരിയായ മകൾ അയൽവാസികളോട് പറഞ്ഞിരുന്നുവെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സൗരഭിൻറെ അമ്മ. ഇത്തരത്തിൽ പറയാറുണ്ടായിരുന്നതുകൊണ്ടു തന്നെ കുട്ടി കൊലപാതകം നേരിൽ കണ്ടിരിക്കാം എന്നും അമ്മ പറഞ്ഞു.
കഴിഞ്ഞ മാസം അവസാനത്തോടെ മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു സൗരഭ്. ഈ സമയം ഭാര്യ മുസ്കാനും, സഹിൽ ശുക്ല എന്ന യുവാവും തമ്മിലുള്ള ബന്ധം സൗരഭ് അറിഞ്ഞെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പോലീസ് പറഞ്ഞു. തുടർന്നാണ് മാർച്ച് നാലിന് മുസ്കാനും, കാമുകനും ചേർന്ന് ഇയാളെ കൊലപ്പെടുത്തിയത്.
ഭർത്താവിന് താൻ മയക്കമരുന്ന് കലർത്തിയ ഭക്ഷണം നൽകി ബോധരഹിതനാക്കിയെന്നും, പിന്നാലെ കുത്തിക്കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഡ്രമ്മിൽ നിറച്ച് സിമന്റിട്ട് അടക്കുകയായിരുന്നുവെന്നും മുസ്കാൻ പറഞ്ഞു. ശേഷം ഇഷ്ടികകൾ കൊണ്ട് മൂടിയ ഡ്രം ഫ്ലാറ്റിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം താനും ഭർത്താവും ഹിമാചലിലേക്ക് യാത്ര പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞ ശേഷം മുസ്കാൻ ഫ്ലാറ്റ് പൂട്ടി, മകളെ അമ്മയെ ഏൽപിച്ച് മുങ്ങുകയായിരുന്നു. മാത്രമല്ല ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സൗരഭിന്റെ ഫോൺ ഉപയോഗിച്ച് യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ സൗരഭിന്റെ കുടുംബം പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് സംശയം ഉടലെടുത്തത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. മാത്രമല്ല ഉപേക്ഷിച്ചിട്ടുപോയ വീപ്പയിൽ നിന്ന് രൂക്ഷ ഗന്ധം പുറത്ത് വന്നതും സംശയങ്ങൾ കടുക്കാൻ കാരണമായി.
ഇതിനെല്ലാം ശേഷം സ്വന്തം വീട്ടിലെത്തിയ മുസ്കാൻ, തന്റെ ഭർത്താവിനെ അദ്ദേഹത്തിന്റെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി എന്നാണ് പറഞ്ഞതെന്ന് അമ്മ കവിത റസ്തോഗി പറഞ്ഞു. വിവരം അറിഞ്ഞതോടെ വിഷയം പോലീസിൽ അറിയിക്കാൻ മുസ്കാൻറെ അച്ഛൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ അച്ഛൻ സ്റ്റേഷനിലേക്ക് പോകവേയാണ് താനും സഹിലും ചേർന്നാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് മുസ്കാൻ സമ്മതിച്ചെന്നും അച്ഛൻ പറഞ്ഞു. സംഭവ വിവരം അറിഞ്ഞപാടെ മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മുസ്കാനെയും സഹിലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി മുസ്കാൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം തടഞ്ഞതിനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് മകൾ കുറ്റസമ്മതം നടത്തിയതെന്ന് മുസ്കാന്റെ പിതാവ് പറഞ്ഞു. തന്റെ മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും തൂക്കിലേറ്റണമെന്നും അച്ഛൻ പ്രമോദ് റസ്തോഗി പ്രതികരിച്ചു.
അതേസമയം ഇതിൽ നിന്നും വ്യത്യസ്തമായി, മുസ്കാൻറെ മാതാപിതാക്കൾക്കും കൊലപാതകത്തെ കുറിച്ചറിയാമായിരുന്നെന്നും, അവർ അഭിഭാഷകനോട് ആലോചിച്ച ശേഷമാണ് പോലീസിനെ അറിയിച്ചതെന്നും, അതുകൊണ്ട് ഇവരെയും തൂക്കിലേറ്റണമെന്ന് കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ പറയുന്നത്.