തൃശൂർ: വടക്കഞ്ചേരിയ്ക്കടുത്ത് ദേശീയപാതയിൽ പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബൈക്കിലെത്തിയവർ പണം തട്ടിയെടുത്ത് കടന്നു. 48,380 രൂപയടങ്ങിയ ബാഗാണ് കവർന്നതെന്ന് ജീവനക്കാർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
മാസ്ക് ധരിച്ച് ബൈക്കിൽ പമ്പിലെത്തിയ രണ്ടു പേർ പെട്രോൾ അടിക്കുന്ന സ്ഥലത്തെത്തി ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് തട്ടിയെടുത്തു പോവുകയായിരുന്നു. വാഹനം കേന്ദ്രീകരിച്ച് വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാജ ആധാറുമായി താമസിച്ചത് 8 വർഷം; അങ്കമാലിയിൽ ബംഗ്ലാദേശികൾ പിടിയിൽ
കൊച്ചി: വ്യാജ ആധാറുമായി അനധികൃതമായി കുടിയേറി താമസിച്ച ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. എറണാകുളം അങ്കമാലിയിലാണ് സംഭവം. നിർമാണമേഖലയിലെ തൊഴിലാളികളായ മുനീറുൽ മുല്ല(27), അൽത്താഫ് അലി(30) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
2017 മുതൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ അങ്കമാലിയിൽ താമസിച്ചിരുന്നത്. അറസ്റ്റ് ചെയ്ത ഇരുവരേയും കോടതിയിൽ ഹാജരാക്കും. എറണാകുളം ജില്ലയിൽ മുൻപും ഇത്തരത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് താമസിച്ചിരുന്നവരെ പോലീസ് പിടികൂടിയിരുന്നു.
വ്യാജ ആധാർകാർഡ് ഉൾപ്പടെ നിർമിച്ച് നൽകി എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുന്നതിനു പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.