തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ പണപ്പെരുപ്പം.
ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും കേരളത്തിൽ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പം രേഖപ്പെടുത്തി.
ജനുവരിയില്‍ 6.76 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക്. ഫെബ്രുവരിയില്‍ ഇത് 7.31 ശതമാനമായി ഉയരുകയായിരുന്നു. ദേശീയ ശരാശരി ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനമാണെന്നിരിക്കെയാണ് ഈ വര്‍ധന വന്നിരിക്കുന്നത്.
ഛത്തീസ്ഗഡ് (4.9%), കര്‍ണാടക (4.5%), ബിഹാര്‍ (4.5%), ജമ്മു കശ്മീര്‍ (4.3%) തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നില്‍.
2024 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് പരിധിയായ 2-6 ശതമാനം കവിഞ്ഞിരുന്നു.
വിലക്കയറ്റം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ്.
നിലവിൽ ഗ്രാമീണ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 8.01 ശതമാനവും നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക് 5.94 ശതമാനവുമാണ്.
ഭക്ഷണം, വ്യക്തിഗത പരിചരണം, വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ എന്നിവയിലെ വര്‍ധന കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിപ്പിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ആറ് വിഭാഗമായി തിരിച്ച് (സാധനങ്ങളുടെയും സേവനങ്ങളുടെയും ഗ്രൂപ്പുകള്‍) വിലകളെ അടിസ്ഥാനമാക്കിയാണ് എന്‍എസ്ഒ പണപ്പെരുപ്പ നിരക്ക് നിർണയിക്കുന്നത്.
ഭക്ഷണം, പാനീയങ്ങള്‍, പാന്‍, പുകയില, ലഹരിവസ്തുക്കള്‍, വസ്ത്രങ്ങളും പാദരക്ഷകളും, ഭവനനിര്‍മ്മാണം, ഇന്ധനവും വെളിച്ചവും, പലവക എന്നിവയാണ് പണപ്പെരുപ്പ നിരക്ക് നിർണയിക്കുന്നവ.
കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം ഭക്ഷണ, പാനീയങ്ങളുടെ വിലക്കയറ്റത്തില്‍ 8.9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
‘പലവക’ 8.7 ശതമാനം, നഗരപ്രദേശങ്ങളിലെ വാടക വിലയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന ‘ഭവന സെക്ടര്‍’ 1.8 ശതമാനം, വസ്ത്രങ്ങളും പാദരക്ഷകളും 1.5 ശതമാനം, പാന്‍, പുകയില, ലഹരിവസ്തുക്കള്‍ 1.5 ശതമാനം എന്നിങ്ങനെയാണ് മറ്റു ചില വിഭാഗങ്ങളില്‍ വന്ന വിലക്കയറ്റത്തിന്റെ തോത്.
കേരളത്തില്‍, പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ ഭക്ഷണ, പാനീയങ്ങളുടെ വിഭാഗത്തില്‍ വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.