കോഴിക്കോട്: ഭാര്യക്ക് പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തെന്ന വെളിപ്പെടുത്തലിൽ അസിസ്റ്റന്റ് പ്രൊഫര്‍ക്കതിരെ പരാതി. മടപ്പള്ളി കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എംഎ ഷിനാസിനെതിരെയാണ് പരാതി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും എംഎസ്എഫ് നേതാവുമായ കെപി അമീന്‍ റാഷിദാണ് പരാതി നല്‍കിയത്.
ഷിനാസ് നടത്തിയത് യുജിസി ചട്ടങ്ങളുടെ ലംഘനമെന്നും അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ഭാര്യയുടെ പിഎച്ച്ഡി മുക്കാല്‍ ഭാഗവും എഴുതിക്കൊടുത്തത് താനാണെന്നും അത് പിന്‍വലിക്കുന്നു എന്നും കോഴിക്കോട് മടപ്പളളി കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ എംഎ ഷിനാസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതോടെ ഷിനാസ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
നിയമവിരുദ്ധവും അധ്യാപകനെന്ന നിലയിലുള്ള വിശ്വാസ്യത നശിപ്പിക്കുന്നതുമായ സംഭവത്തില്‍ അധ്യാപകനെതിരെ നടപടി വേണമെന്നായിരുന്നു ഉയർന്നു വന്ന ആവശ്യം. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തി ചെയ്ത അധ്യാപകനെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.