കോട്ടയം: കോട്ടയത്ത്ഭക്ഷണം മോശമാണെന്ന് ആരോപിച്ചതിനെത്തുടർന്ന് തർക്കം. ഭക്ഷണം കഴിക്കാനെത്തിയവരെ കട ഉടമയും കൂട്ടാളിയും ചേർന്ന് മർദിച്ചതായി പരാതി. ഏറ്റുമാനൂർ തെള്ളകത്ത് പ്രവർത്തിക്കുന്ന ‘തീപ്പൊരി’ തട്ടുകടയിലാണ് സംഭവം.
പരാതിയെ തുടർന്ന് ‘തീപ്പൊരി തട്ടുകട’ ഉടമ തെള്ളകം സ്വദേശി അഷാദ് ശിവൻ (44), കൂട്ടാളി പ്രവീൺ (39) എന്നിവരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്തിയ കോതനല്ലൂർ സ്വദേശികളായ 3 പേർ പൊറോട്ട ഓർഡർ ചെയ്തു.
എന്നാൽ ഇതിനൊപ്പം നൽകിയ ബീഫ് ഗ്രേവി പഴകിയതാണെന്ന് കഴിക്കാനെത്തിയവർ പറഞ്ഞതോടെ കടയുടമയും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതേത്തുടർന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തി മടങ്ങാൻ തുടങ്ങിയ കോതനല്ലൂർ സ്വദേശികൾ കാറിൽ കയറവെ കടയുടമയും കൂട്ടാളിയും ചേർന്ന് ഇവരുടെ പിന്നാലെയെത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഭക്ഷണം കഴിക്കാനായി കടയിലെത്തിയവരാണ് മർദ്ദന വിവരം പോലീസിൽ വിവരമറിയിച്ചത്. തുടന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം കോഴിക്കോട് ഹോട്ടലിന് നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു.. കോഴിക്കോട് കുന്ദമംഗലത്ത് ആണ് സംഭവം. കാരന്തൂർ മർക്കസ് കോളജിനു സമീപമുള്ള സ്പൂൺ മി എന്ന സ്ഥാപനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നൂറ് രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലർ വന്നിരുന്നുവെന്നു ഹോട്ടൽ അധികൃതർ പറഞ്ഞു. ഇതിനു പിന്നാലെ രണ്ടംഗ സംഘം എത്തി ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് ചില്ല് തെറിച്ചാണ് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.









