പത്തനംതിട്ട: കൂടൽ കലഞ്ഞൂർപാടത്ത് ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചതിനെ തുടർന്നെന്ന് പോലീസ് എഫ്ഐആർ. വൈഷ്ണവി (27), ആൺസുഹൃത്ത് വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് ബൈജു ആണ് വെട്ടിക്കൊലപ്പെടുത്തിയത്.
വൈഷ്ണവിയുടെ കയ്യിൽ രഹസ്യ ഫോൺ ഉണ്ടായിരുന്നു. അത് ഇന്നലെ രാത്രി ബൈജു കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ വാട്സാപ്പ് ചാറ്റിൽ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ദമ്പതികൾ തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി. അക്രമം ഭയന്ന് വൈഷ്ണവി, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ട് വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.