കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഐആർഎസ് ഉദ്യോഗസ്ഥനും കുടുംബവും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ട്. അമ്മ മരിച്ച് 4 മണിക്കൂർ കഴിഞ്ഞാണ് മനീഷും സഹോദരി ശാലിനിയും തൂങ്ങി മരിച്ചത്.
അമ്മ ശകുന്തള അഗർവാൾ കഴുത്തിൽ കയർ കുരുങ്ങിയാണ് മരിച്ചത്. 4 മണിക്കൂർ കഴിഞ്ഞ് മനീഷും സഹോദരി ശാലിനിയും തൂങ്ങി മരിക്കുകയായിരുന്നു. അമ്മ മരിച്ചതിന് ശേഷം അന്ത്യകർമങ്ങൾ മനീഷും സഹോദരിയും ചെയ്തിരുന്നു. അതിനായി വാങ്ങിയ പൂക്കളുടെ ബില്ലുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അമ്മയെ കൊലപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. മൂവരുടെയും ആന്തരിക അവയവങ്ങൾ പരിശോധനക്കയ്ക്ക് അയക്കും. അതേസമയം, മൂന്നുപേരുടെയും സംസ്കാര ചടങ്ങുകള്‍ അത്താണിയിലെ പൊതുശ്മശാനത്തിൽ നടന്നു.