വാഷിങ്ടൺ: ട്രംപ് ഭരണകൂടം പുനർനാമകരണം ചെയ്‌ത ഗൾഫ് ഓഫ് അമേരിക്കയെ, ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തുടർന്നും വിശേഷിപ്പിച്ചതിനാണ് അസോസിയേറ്റഡ് പ്രസ്സിന് വൈറ്റ് ഹൗസ് വിലക്ക് ഏർപ്പെടുത്തിയത്. വൈറ്റ് ഹൗസ് പ്രതിദിന വാർത്ത സമ്മേളനത്തിൽ നിന്നും പ്രസിഡൻറിൻറെ എയർ ഫോഴ്സ് വൺ വിമാനത്തിൽ നിന്നുമാണ് എപിയുടെ മാധ്യമ പ്രവർത്തകർക്ക് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ഗൾഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയായിരുന്നു. പിന്നാലെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പേര് ഗൂഗിൾ മാപ്സ് മാറ്റിയിരുന്നു. എന്നാൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വാർത്താ ഏജൻസികൾ ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ഇതോടെയാണ് അസോസിയേറ്റഡ് പ്രസ്സിന് വൈറ്റ് ഹൌസ് വിലക്ക് ഏർപ്പെടുത്തിയത്.
ട്രംപ് ഭരണകൂടവും മെക്സിക്കോയും തമ്മിലെ രൂക്ഷമായ പോരിന് പിന്നാലെയായിരുന്നു ഈ പേര് മാറ്റം. പിന്നാലെ ട്രംപ് മെക്സിക്കോയ്ക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തി. പിന്നീട് ഈ തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്നോട്ടുപോയി മെക്സിക്കോയ്ക്ക് ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതി ഒരു മാസത്തേക്ക് മരവിപ്പിച്ചു. മെക്സിക്കോ പ്രസിഡൻറ് ക്ലോഡിയ ഷൈൻബോമുമായി ട്രംപ് ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.