ആയിരക്കണക്കിന് ഇന്ത്യക്കാർ ഉൾപ്പെടെ നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ച് ബ്രിട്ടൺ. യു കെ സര്‍ക്കാരിന്റെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരായ പുതിയ നടപടികളുടെ ഭാഗമായി നടത്തിയ റെയ്ഡുകളുടെ കണക്കുകളാണ് പുറത്തുവന്നത്. കുടിയേറ്റക്കാരില്‍ ഏറ്റവും അധികമുള്ള വിഭാഗത്തില്‍ നിരവധി ഇന്ത്യാക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ.
മിന്നല്‍ റെയ്ഡുകളില്‍ ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍, നെയില്‍ ബാറുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, കാര്‍ വാഷുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം കണ്ട് അധികൃതര്‍ അമ്പരക്കുകയാണ്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ മാത്രം അനധികൃതമായി ജോലി ചെയ്യുന്നത്.
നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ഹംബര്‍സൈഡിലുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്നു മാത്രം ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. നാല് പേരെ തടങ്കലിലുമാക്കി. ആയിരക്കണക്കിന് പേര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ജനുവരിയില്‍ 828 സ്ഥലങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയത്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് റെയ്ഡുകളില്‍ 48 ശതമാനം വര്‍ധനവാണുണ്ടായതെന്ന് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകള്‍ വെളിപ്പെടുത്തി. 609 പേരെ അറസ്റ്റു ചെയ്തു.