കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണമല്ല സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഇതുസംബന്ധിച്ച് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. അതേസമയം അപ്പീലിൽ വീണ്ടും വാദം കേട്ട ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റിയിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി ഹാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സിബിഐ അന്വേഷണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെും ഭാര്യ മഞ്ജുഷ അടക്കമുളളവർ നിലപാടെടുത്തിരുന്നു.
നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് തങ്ങൾ കരുതുന്നുവെന്നും സംസ്ഥാന പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആദ്യം ഹാജരായ അഭിഭാഷകനെ നീക്കി അഡ്വ കെ. രാംകുമാറിനെ കേസ് ഏൽപ്പിച്ചത്. സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്.