കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. ആക്രമണ സമയത്ത് മാനുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഇരുവരും സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്.
തുടർന്ന് ഇന്ന് രാവിലെയാണ് മാനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ചന്ദ്രികയുടെ ഷാളും കിടന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മാനുവിൻ്റെ ഭാര്യയെ കണ്ടെത്തിയത്. വീടിനടുത്തെ വയലിലാണ് മാനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകളുമുണ്ട്.
അതേസമയം, കാട്ടാനയാക്രമണത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്. ജില്ലാ കളക്ടർ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഇന്നലെ വൈകിട്ട് ആണ് കാപ്പാട് ഉന്നതിയിലെ 45 കാരനായ മാനു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാന മനുവിനെ തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു.