തുടയിൽ പഴുപ്പ് കണ്ടതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയത്
കണ്ണൂർ: 25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് കേസെടുത്തത്. കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി അച്ഛൻ ശ്രീജു ആണ് പരാതി നൽകിയത്.(Needle found from newborn baby’s leg; police case)
കുഞ്ഞിന്‍റെ കാലിൽ 24 ദിവസത്തോളം സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നാണ് പരിയാരം മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചു.
തുടയിൽ പഴുപ്പ് കണ്ടതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയത്. തുടർന്ന് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടെത്തുകയായിരുന്നു. ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറയാതിരുന്നതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതെന്നും കുഞ്ഞിന്‍റെ അച്ഛൻ പറഞ്ഞു. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു.