ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ നാല് ദിവസം മുൻപ് വീടിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ പുത്തൻപുരയ്ക്കൻ വീട്ടിൽ തങ്കമ്മ ആണ് മരിച്ചത്. നാല് ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ്അജ്ഞാതൻ ഇവരെ കെട്ടിയിട്ട് ആക്രമിച്ചത്. പട്ടാപ്പകൽ മർദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനൽ കമ്പിയിൽ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് തങ്കമ്മയെ തുണി വായിൽ തിരുകി ജനൽ കമ്പിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ആക്രമണത്തിന് ശേഷം വീടിന്റെ വാതിൽ പൂട്ടിയശേഷമാണ് അന്ന് അക്രമി മടങ്ങിയത്. അടുക്കള വാതിൽ വഴി മകൻ അകത്ത് കയറിയപ്പോഴാണ് അവശനിലയിൽ കിടന്ന തങ്കമ്മയെ കണ്ടത്. മോഷണ ശ്രമത്തെ തുടർന്നാണ് അക്രമം നടത്തിയതെന്നായിരുന്നു കരുതിയിരുന്നത്. കറുത്ത പാന്റും മുഖം മൂടിയും ധരിച്ച ആളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ, വീട്ടിൽ നിന്നും സാധനങ്ങൾ മോഷണം പോയിട്ടില്ല. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് മണ്ണഞ്ചേരി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തങ്കമ്മ ആത്മഹത്യ ചെയ്തത്.