യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. മധുര റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേക്ക് നാണക്കേടായ സംഭവം. റെയിൽവേ മെക്കാനിക്കായ സെന്തിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ആറ് വർഷമായി ഇയാൾ യാത്രക്കാരിൽ നിന്ന് സ്ഥിരമായി ബാഗുകൾ മോഷ്ടിക്കുന്നുണ്ട്.
ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെത്തിയത് ഇരുന്നൂറിലധികം ബാഗുകളാണ്. ഇയാൾ പലരിൽ നിന്ന് മോഷിടിച്ചതാണ് ഈ ബാഗുകൾ എന്ന് സമ്മതിച്ചിട്ടുണ്ട്. 30 പവൻ സ്വർണവും 30 ഫോണും 9 ലാപ്ടോപ്പും 2 ഐപാഡും ഇയാളിൽ നിന്നും കണ്ടെത്തി. മധുരൈ, കാരൂർ, വിരുദാചലം, ഈറോഡ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. പ്രതിയെ കുടുക്കിയത് മോഷണത്തിനിടെ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളാണ്.
ഡിസംബർ 28 ന് വെല്ലൂരിലെ മകൻ്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ മധുര റെയിൽവേ ജംഗ്ഷനിൽ വെച്ച് ഒരാൾ തൻ്റെ ബാഗ് മോഷ്ടിച്ചതായി ജെസു മേരി (75) മധുര ജിആർപിക്ക് നൽകിയ പരാതി നൽകി. റെയിൽ ഓവർ ബ്രിഡ്ജിൻ്റെ പടികൾ കയറാൻ പാടുപെടുന്നതിനിടയിൽ ഒരു മനുഷ്യൻ സഹായിക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ബാഗുമായി കടന്നു കളഞ്ഞെന്നാണ് ജെസുമേരി പരാതിയിൽ പറഞ്ഞത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബാഗുമായി സെന്തിൽ കുമാർ രക്ഷപ്പെടുന്നത് കണ്ടെത്തുകയായിരുന്നു. പിന്നീട് റെയിൽവേ പൊലീസ് സംഘം കേസ് അന്വേഷിച്ച് ഇറോഡ് റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ വിഭാഗത്തിൽ എത്തുകയും ഹെൽപ്പറായ ആർ സെന്തിൽകുമാറിനെ തിരിച്ചറിയുകയും ചെയ്തു. എച്ച്എംഎസ് കോളനിയിലെ ഇയാളുടെ വീട്ടിലെത്തിയ പൊലീസ് സംഘം തെളിവുകളോടെ സെന്തിലിനെ പിടികൂടുകയായിരുന്നു. യാത്രക്കാരിൽ നിന്ന് മോഷ്ടിച്ച എല്ലാ ബാഗുകളും സുരക്ഷിതമാക്കാൻ വീടിനുള്ളിൽ പ്രത്യേക റാക്ക് നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്.