തിരുവനന്തപുരം: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കേസ്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ അധികൃതർ കണ്ടെത്തിയതോടെയാണ് പ്രതിക്കെതിരെ കേസെടുത്തത്. പൂജപ്പര ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് സൂരജിനെതിരെ പോലീസ്കേസെടുത്തത്. അച്ഛന് ഗുരുതര അസുഖമെന്ന് രേഖയുണ്ടാക്കിയാണ് പ്രതി പരോളിന് ശ്രമിക്കുകയായിരുന്നു.
അടിയന്തര പരോൾ ആവശ്യപ്പെട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ സൂരജിൻ്റെ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകി. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടർ നൽകിയ മറുപടി.
രേഖ വ്യാജമാണെന്ന് തെളിഞ്ഞതോടെ സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പര പൊലീസിൽ പരാതി നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം പിന്നീട് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേർത്തതായാണ് കണ്ടെത്തൽ. പുറത്തുനിന്നുള്ള ആളാണ് വ്യാജരേഖ നിർമ്മിച്ചതെന്നാണ് വിവരം.
സൂരജിന്റെ അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ജയിലിൽ ഹാജരാക്കിയത്. സംഭവത്തിൽ ഇവരെ ചോദ്യം ചെയ്യും. സൂരജിനെ സഹായിച്ചവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പരോൾ ലഭിക്കാൻ വ്യാജ രേഖയുണ്ടാക്കി നൽകുന്ന സംഘമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്.









