കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് സ്മൃതിപഥം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ വിട.
ഇന്ന് വൈകിട്ട് 4.30ഓടെ കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽനിന്ന് ആരംഭിച്ച അന്ത്യയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. മാവൂർ റോഡിലുള്ള സ്മൃതിപഥം ശ്മശാനത്തിൽ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാനും വൻ ജനക്കൂട്ടമാണ് എത്തിയത്. സഹോദരന്റെ മകൻ ടി. സതീശനാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.
പൊതുദർശനം വേണ്ടെന്ന് എം.ടി ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും അവസാനമായി ഒരുനോക്ക് കാണാൻ കൊട്ടാരം റോഡിലെ വസതിയിലേക്ക് ആയിരക്കണക്കിനു പേരാണ് എത്തിയത്.
എം.ടിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ കലാ, സാംസ്കാരിക, രാഷ്ട്രീയ വ്യക്തിത്വങ്ങളടക്കം നിരവധി പേരാണ് കോഴിക്കോട്ട് എത്തിയത്.
ഇന്നലെ രാത്രി എം.ടിയുടെ അന്ത്യം സംഭവിച്ച കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തന്നെ പ്രമുഖരുടെ നീണ്ട നിര എത്തിയിരുന്നു. ഇന്ന് പുലർച്ചെ 5.30 ന് തന്നെ നടൻ മോഹൻലാൻ ‘സിതാര’യിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, സംവിധായകൻ ഹരിഹരൻ, എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, യു.കെ. കുമാരൻ, എം.എം. ബഷീർ, കെ.പി. സുധീര, പി.ആർ. നാഥൻ, കെ.സി. നാരായണൻ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, എം.പി. അബ്ദുസമദ് സമദാനി എം.പി, മേയർ ഡോ. ബീന ഫിലിപ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഇപി ജയരാജൻ, നടൻ വിനീത്, ജോയ് മാത്യു തുടങ്ങിയവർ എം ടിയുടെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.