ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ കട്ടപ്പനയിലെ വിചാരണക്കോടതിയിൽ ഹാജരായി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രതി കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് കട്ടപ്പന കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെ കുടുംബവും സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകി.
അർജുൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ ഹാജരായി വിദേശത്തേക്ക് പോകില്ലെന്ന് സത്യവാംഗ്മൂലം നൽകാൻ കോടതി നിർദേശം നൽകിയെങ്കിലും പ്രതി ഹാജരായിരുന്നില്ല.
ഇതോടെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ വിചാരണക്കോടതിയിൽ ഹാജരായി 50000 രൂപയുടെയും രണ്ട് ആൾ ജാമ്യത്തിൻറെയും ബോണ്ട് നൽകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.