മലപ്പുറം: നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഗോവയിൽ മരിച്ചതായി വിവരം. മലപ്പുറം മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസിൽ (33) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടർന്ന് മരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.(Shaba Sharif Murder case: Accused who was absconding died in Goa)
കൊലപാതക കേസിലെ മുഖ്യപ്രതികൾ പിടിയിലായതിനെ തുടർന്നാണ് ഫാസിൽ ഒളിവിൽ പോയത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം പുറത്തു വന്നത്. തട്ടിക്കൊണ്ടുപോയി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയത്.
2019 ഓഗസ്റ്റിലാണ് വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫും സംഘവും ചേർന്ന് ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു സംഘത്തിന്റെ ശ്രമം. എന്നാൽ ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല.
തുടർന്ന് 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറിയുകയായിരുന്നു. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ് അടക്കം പന്ത്രണ്ട് പ്രതികളാണ് കേസിൽ അറസ്റ്റിലായത്.