കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസിൽ വിജിലന്‍സ് പരിശോധന. മിന്നല്‍ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു.
പണത്തിനു പകരം പതിവായി മദ്യം കൈക്കൂലി വാങ്ങിയിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്,പ്രിവിന്‍റീവ് ഓഫിസര്‍ സാബു കുര്യാക്കോസ് എന്നിവ വിജിലന്‍സ് പിടിയിലായത്.
തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസില്‍ മിന്നല്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തിന് കിട്ടിയത് 2000 രൂപയോളം വില വരുന്ന നാല് ഫുള്‍ ബോട്ടിൽ ബ്രാണ്ടി കുപ്പികളാണ്.
പേട്ടയിലൊരു ബീവറേജസ് മദ്യ സംഭരണശാലയുണ്ട്. ഇവിടെ നിന്ന് മദ്യ ലോഡുകള്‍ ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടു പോകാന്‍ എക്സൈസ് രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ മദ്യം വാങ്ങുന്നത്.
രജിസ്റററിൽ രേഖപ്പെടുത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കുപ്പി കൈക്കൂലി വാങ്ങിയിരുന്നെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പ്രതിദിനം പത്തും പതിനാലും ലോഡാണ് പുറത്തു പോകുന്നത്. ലോഡൊന്നിന് രണ്ട് കുപ്പി വീതം കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് വിവരം.
കൈക്കൂലി കുപ്പികളിലൂടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് പ്രതിദിനം പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അധിക വരുമാനം ലഭിച്ചിരുന്നു എന്നാണ് കണ്ടെത്തൽ.
വിജിലന്‍സ് ഡി വൈ എസ് പി എന്‍ ആര്‍. ജയരാജ് , ഇന്‍സ്പെക്ടര്‍ സിയാ ഉള്‍ ഹഖ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് എക്സൈസ് ഓഫിസില്‍ പരിശോധന നടത്തിയത്.