വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് വ്യാജ ബോംബ് ഭീഷണികൾ എത്തുന്നത് അടുത്തിടെ വ്യാപകമായി വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്.Fines of up to Rs 1 crore for fake phone calls and bomb messages
വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഇനി മുതൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വ്യാജ ബോംബ് ഭീഷണിക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യും.
വ്യാജ ഭീഷണികൾക്ക് ഒരു സംഘടനയോ സ്ഥാപനമോ ഉത്തരവാദിയാണെങ്കിൽ, പിഴ ഒരു കോടി രൂപ വരെ നീട്ടാം. വ്യാജ ഭീഷണികൾ തടയാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് ഇപ്പോൾ കഠിനമായ ക്രിമിനൽ കുറ്റങ്ങൾക്കൊപ്പം 1 ലക്ഷം വരെ പിഴയും ലഭിക്കും. മാത്രമല്ല ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ ഒരു സ്ഥാപനമാണെങ്കിൽ പിഴ നേരിടേണ്ടി വരും. ചെറുകിട സ്ഥാപനങ്ങൾക്ക് 50 ലക്ഷം, ഇടത്തരം സ്ഥാപനങ്ങൾക്ക് 75 ലക്ഷം, വലിയ സ്ഥാപനങ്ങൾക്ക് 1 കോടി എന്നിങ്ങനെയായിരിക്കും പിഴ.
ഒക്ടോബറിൽ നിരവധി വ്യാജ കോളുകൾ ഇതുമായി ബന്ധപ്പെട്ട് വന്നതിനെത്തുടർന്ന് പിഴ ഈടാക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം എയർക്രാഫ്റ്റ് (സുരക്ഷാ) ചട്ടങ്ങൾ 2023 ഭേദഗതി ചെയ്യുകയായിരുന്നു. 2024ൽ മാത്രം, ഏകദേശം 1,000 വ്യാജ ഭീഷണി സന്ദേശങ്ങളാണ് വിമാനത്താവളങ്ങളിൽ എത്തിയതെന്നാണ് ആഭ്യന്തര കണക്കുകൾ സൂചിപ്പിക്കുന്നത്.