പത്തനംതിട്ട: പത്തനംതിട്ടയിൽ നവ ദമ്പതികളടക്കം നാല് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ.
പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിലാണ് പോലീസ് എഫ്ഐആർ പുറത്ത് വന്നത്. ഈ സ്ഥലത്ത് അപകടം പതിവാണെന്ന് നാട്ടുകാരും പറയുന്നുണ്ട്. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് വരെ കാര്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് അനുവു നിഖിലും വിവാഹിതരായത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. അനുവിന്റെ അച്ഛനാണ് ബിജു ജോർജ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി കേരളത്തിലെത്തിയത്.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് വന്നതിന ശേഷമായിരിക്കും സംസ്കാരം നടക്കുക. കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത്.
കാർ അമിതവേഗത്തിൽ ഇടിച്ചു കയറി എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്.
കാർ വരുന്നത് കണ്ട് വേഗം കുറച്ച് ഇടതു വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാർ ഇടിച്ചു കയറുകയായിരുന്നു. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും ഡ്രൈവർ സതീഷ് പറഞ്ഞു. ബസ്സിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരായിരുന്നു.