തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് തൻറെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കപ്പെടുക തന്നെ ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതിന് യാതൊരു തടസവും തൻറെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരസ്യ പ്രസ്താവനകളും പരിശോധിക്കാനാണ് തീരുമാനം. ബൂത്ത് അടിസ്ഥാനത്തിൽ തന്നെ തെരഞ്ഞെടുപ്പ് വിശകലനം നടത്തി നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാൻ ശ്രമിക്കും. പാർട്ടിയിലെ ഒരു പ്രമുഖ നേതാവും ഇതുവരെ തന്നെ കടന്നാക്രമിച്ചിട്ടില്ല. അങ്ങനെ ആക്രമിക്കാൻ ആരും തയാറാവില്ല. ബി.ജെ.പി കേന്ദ്രകമ്മിറ്റിയംഗം ശിവരാജൻ തനിക്കെതിരെയല്ല രംഗത്ത് വന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളുടെ ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെങ്കിലും ടീമിനെ നയിക്കുന്ന ആളെന്ന നിലയിൽ സംസ്ഥാന അധ്യക്ഷന് തന്നെയാണ് അതിന്റെ ഉത്തരവാദിത്വം മുഴുവനും വരിക. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങളും പരാജയങ്ങളും ഉണ്ടാകുമ്പോൾ സമചിത്തതയോടെ നേരിടുക എന്നത് മാത്രമാണ് ഏക വഴി.
മുതിർന്ന നേതാവ് വി. മുരളീധരൻറെ കാലത്തും തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തോട് ആരും രാജി ആവശ്യപ്പെട്ടില്ല. വിവാദങ്ങളെല്ലാം കോൺഗ്രസിൻറെ പ്രചാരവേലയാണെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.