കൊച്ചി: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ സെപ്റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ് ജാമ്യം നൽകിയത്. ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.(Mynagapally accident; High Court granted bail to accused Ajmal)
സെപ്റ്റംബർ 15ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അജ്മലും കേസിലെ രണ്ടാം പ്രതി ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന കാർ മൈനാഗപ്പള്ളിയിൽ വെച്ച് രണ്ട് സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും താഴേക്ക് വീണ സ്ത്രീയുടെ മേൽ കാർ കയറ്റിയിറക്കിയതി കൊലപ്പെടുത്തിയെന്നുമാണ് കേസ്. സുഹൃത്ത് ഡോ. ശ്രീക്കുട്ടിയുടെ പ്രേരണയെ തുടർന്നാണ് അജ്മൽ കൃത്യം ചെയ്തതെന്ന് കേസിൽ പറയുന്നു.
എന്നാൽ, അശ്രദ്ധയോടെ സ്കൂട്ടർ യാത്രക്കാർ കുറുകെ ചാടിയപ്പോൾ വണ്ടി ഇടിക്കുകയായിരുന്നു എന്നാൽ ഹർജിക്കാരൻ കോടതിയിൽ വാദിച്ചത്. രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യലഹരിയിൽ മുന്നോട്ടെടുത്താണ് കാർ കയറ്റി കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.