തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും മൊബൈൽ ഫോൺ വാങ്ങി നൽകി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് ശിക്ഷ വിധിച്ചു.
ബ്ലാങ്ങാട് പാറമ്പടി കറുപ്പംവീട്ടിൽ അക്ബറി(20)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 25 വർഷം മൂന്ന് മാസം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം 11 മാസം കൂടി അധിക തടവ് അനുഭവിക്കണം.
2021 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാൾ പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിന് പിന്നിലെ വിറക് ഷെഡിലേക്ക് അതിക്രമിച്ച് കയറി വിറകുപുരയിൽ വച്ചുംപെൺകുട്ടിയുടെ കുടുംബ വീടിന്റെ പറമ്പിലേക്ക് അതിക്രമിച്ചുകയറി വീടിന് പിന്നിൽ വച്ചും കടൽത്തീരത്ത് എത്തിച്ചും പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ. സുശീല ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ കെ.എസ്. സെൽവരാജാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.