ന്യൂഡൽഹി നഗരത്തിലെത്തുന്നവർ കണ്ടിരുന്ന ഒരു പതിവ് കാഴ്ചയും ഇനി അന്യമാകും. പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ അധികൃതർ ഒരുങ്ങുകയാണ്. രോഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ നടപടി. ഡൽഹിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ കാണാമായിരുന്നു.
വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും പതിറ്റാണ്ടുകളായി ഡൽഹിയെ അടയാളപ്പെടുത്തുന്നവരെല്ലാം ഈ ചിറകടികളും കൂടെക്കൂട്ടിയിട്ടുണ്ട്. ഡൽഹി കാണാനെത്തുന്നവർക്ക് എന്നും ഇതൊരു കൗതുക കാഴ്ചയാണ്. പല കേന്ദ്രങ്ങളും ഇതിനോടകം ഇല്ലാതായി. കൊണാട്ട് പ്ലേസ്, ജണ്ഡേവാലൻ, തൽക്കത്തോറ. അങ്ങനെ നഗര മധ്യത്തിൽ ബാക്കിയുള്ളയിടങ്ങളിലെല്ലാം പതിനായിരക്കണക്കിന് പ്രാവുകൾ ഉണ്ട്.
ഇത്തരം കേന്ദ്രങ്ങളിൽ ക്രമാതീതമായി പെരുകിയ പ്രാവുകളും അവ പുറം തള്ളുന്ന വിസർജ്യങ്ങളും ചെറുതല്ലാത്ത ഭീഷണിയാകുന്നുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാൽമൊണെല്ല, ഇ കോളി, ഇൻഫ്ലുവെൻസ തുടങ്ങിയ രോഗാണുക്കളുടെ വ്യാപനത്തിന് ഇത്തരം കേന്ദ്രങ്ങൾ കാരണമാകുന്നുണ്ട്. ആസ്തമ അടക്കമുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. ഇത് പരിഗണിച്ചാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പ്രാവുതീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നത്.
പ്രാവുകളുടെ മാത്രമല്ല വർഷങ്ങളായി ഇത്തരം കേന്ദ്രങ്ങളിൽ തീറ്റ വില്ക്കുന്നവരുടെയും അന്നം മുട്ടിക്കുന്നതാണ് ഈ നടപടി. ശുചിത്വം ഉറപ്പാക്കി ഭീഷണി മറികടക്കണമെന്ന് 9 വർഷമായി തീറ്റ വിൽക്കുന്ന ജിൽനി അപേക്ഷിക്കുന്നു. പെട്ടെന്നൊരു ദിവസം തീറ്റ നിർത്തിയാൽ ഈ പ്രാവുകളൊക്കെ എവിടെ പോകുമെന്ന് നാട്ടുകാരും ഡൽഹിയിലെത്തുന്ന സഞ്ചാരികളും ചോദിക്കുന്നു. അടച്ചുപൂട്ടാനുള്ള നടപടികളെ കുറിച്ച് എംസിഡി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആലോചന പുരോഗമിക്കുന്നു.
English summary : The curious sight of Delhi will no longer be seen ; The authorities are about to close the pigeon feeding centers