ആറുവയസ്സുകാരിയെ പീഡിപ്പിച്ച അറുപത്തിയെട്ടുകാരന് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചു. ഒൻപതുവയസ്സുള്ള സഹോദരിയുടെ മുന്നിൽ വച്ചാണ് ഇയാൾ ആറുവയസുകാരിയെ പീഡിപ്പിച്ചത്. ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നവംബർ അഞ്ചിന് കോടതി വിധി പറയും.
പീഡനത്തിനിരയായ കുട്ടികളുടെ മുത്തശ്ശിയുടെ കാമുകനാണ് പ്രതിയായ വിക്രമൻ [68]. 2020-21 കാലയളവിലായിരുന്നു ഇയാൾ രണ്ട് പെൺകുട്ടികളെയും ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയത്.
മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടികൾ താമസിച്ചിരുന്നത്. ഇതിനിടെയാണ് മുത്തശ്ശിയും പ്രതിയായ വിക്രമനും അടുപ്പത്തിലായത്. തുടർന്ന് പ്രതി ഇവർക്കൊപ്പം താമസം ആരംഭിച്ചു. ഈ കാലയളവിലാണ് രണ്ട് പെൺകുട്ടികളെയും വാടകവീടുകളിൽവച്ച് പീഡിപ്പിച്ചത്.
മുത്തശ്ശി പുറത്തുപോകുന്ന സമയത്തായിരുന്നു പ്രതി കുട്ടികളെ ആദ്യം പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടികളെ അശ്ലീലവീഡിയോകൾ കാണിച്ചും ഉപദ്രവിച്ചു. നിരന്തരമായ പീഡനത്തെത്തുടർന്ന് കുട്ടികളുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു.
വീടിന്റെ വാതിലുകളും ജനലുകളും അടച്ചിട്ടശേഷമാണ് പ്രതി കുട്ടികളെ പതിവായി ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ കരച്ചിൽ പോലും പുറത്തുകേട്ടിരുന്നില്ല. ഒരിക്കൽ വാതിലടയ്ക്കാതെ പ്രതി ഉപദ്രവിച്ചപ്പോൾ അയൽക്കാരൻ ഇത് കണ്ടതോടെ കൊടുംക്രൂരത പുറത്തറിഞ്ഞു. രണ്ട് കുട്ടികളും നിലവിൽ അഭയകേന്ദ്രത്തിലാണ്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ. അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും നാല് തൊണ്ടി മുതലുകളും ഹാജരാക്കി. മംഗലാപുരം പോലീസ് ഇൻസ്‌പെക്ടർ എ. അൻസാരി, കെ. തോംസൺ, സജീഷ് എച്ച്. എൽ എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചിരുന്നത്.
English summary : A six -year-old girl was molested in front of her sister ; Grandmother’s boyfriend gets double life sentence